തലശ്ശേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ചെയർമാനും കോൺഗ്രസ് വിമത നേതാവുമായ മമ്പറം ദിവാകരനെ അക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകുന്നേരം ആറു മണിക്കാണ് സംഭവം.
തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. പനി ബാധിച്ച് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്നെ അഞ്ചംഗ സംഘം മർദ്ദിച്ചുവെന്നാണ് മമ്പറം ദിവാകരന്റെ പരാതി. തലശ്ശേരി പൊലീസ് അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഈ മാസം അഞ്ചിന് നടക്കുന്ന തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിനെതിരെ നിലവിലുള്ള ചെയർമാൻ കൂടിയായ മമ്പറം സ്ഥാനാർത്ഥികളെ നിറുത്തിയിരുന്നു. ഇതടക്കമുള്ള അച്ചടക്ക ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഇദ്ദേഹത്തെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെ. കരുണാകരൻ ട്രസ്റ്റ് നടത്തിപ്പ് അടക്കമുള്ള വിവിധ വിഷയങ്ങളിൽ കെ. സുധാകരനെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ്, കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി മമ്പറം പരാതി നൽകിയത്.
അതേസമയം തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമ്പറം ദിവാകരൻ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിഷയത്തിൽ സഹകരണ സംഘങ്ങളുടെ തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം തേടി. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |