ഭോപ്പാൽ: പെറ്റമ്മയെപ്പോലെ കുഞ്ഞിനെ സ്‌നേഹിക്കാനും സംരക്ഷിക്കാനും മറ്റാർക്കും കഴിയില്ലെന്ന ചൊല്ല് അർത്ഥവത്താക്കിയിരിക്കയാണ് മദ്ധ്യപ്രദേശിലെ ആദിവാസി യുവതി.
കൺമുന്നിൽ വച്ച് തന്റെ പ്രിയമകനെ പുലി കടിച്ചെടുത്ത് കാട്ടിലേക്ക് പാഞ്ഞപ്പോൾ ഒരു നിമിഷത്തേക്ക് അവൾ അമ്പരന്നുപോയി. അടുത്ത നിമിഷം പുലിക്ക് പിന്നാലെ കാട്ടിലേക്ക് പാഞ്ഞ അമ്മ, പുലിയെ കമ്പും വടിയും കല്ലും കൊണ്ട് നേരിട്ട് കുട്ടിയെ രക്ഷിച്ചു.
സിദ്ധി ജില്ലയിലെ സഞ്ജയ് ഗാന്ധി ദേശീയ പാർക്കിന് സമീപമുള്ള ഗ്രാമത്തിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം.
ദേശീയോദ്യാനത്തിന് സമീപം സംരക്ഷിതമേഖലയിലെ ബാഡി ജിരിയ ഗ്രാമത്തിലാണ് ബൈഗ ഗോത്രത്തിൽപ്പെട്ട കിരണും ഭർത്താവും കുട്ടികളും താമസിക്കുന്നത്.
ഭർത്താവ് മടങ്ങിവരുന്നതും കാത്ത് തന്റെ കുടിലിന് പുറത്ത് തീകാഞ്ഞ് ഇരിക്കുകയായിരുന്നു കിരണും മക്കളും. ഏതാനും മാസങ്ങൾ മാത്രം പ്രായമുള്ള ഇളയകുഞ്ഞ് മടിയിലും ആറുവയസുള്ള രാഹുലും അവന്റെ രണ്ട് സഹോദരങ്ങളും ഒപ്പമുണ്ട്. ഇതിനിടയിലാണ് പുള്ളിപ്പുലി ആക്രമിച്ചത്. മിന്നൽവേഗത്തിലത് രാഹുലിനെയും കടിച്ചെടുത്ത് കാട്ടിലേക്ക് കുതിച്ചു.
ചെറിയ കുഞ്ഞിനെ മൂത്ത കുട്ടിയെ ഏല്പിച്ച് അവരെ കുടിലിനുള്ളിലാക്കിയ ശേഷം കിരൺ പുലിക്ക് പിന്നാലെ കാട്ടിലേക്ക് പാഞ്ഞു.
ഒരു കിലോമീറ്ററിലധികം കാട്ടിലൂടെ പുലിയെ പിന്തുടർന്നു. വടിയുപയോഗിച്ച് പുലിയെ നേരിട്ടു. ശബ്ദമുണ്ടാക്കി പുലിയെ ഭയപ്പെടുത്താൻ ശ്രമിച്ചു. കുഞ്ഞിനെ തിരിച്ചുകിട്ടാൻ തന്നെക്കൊണ്ടാവുന്നതൊക്കെ ചെയ്തു. അതിനിടയിൽ പുലിയുടെ ആക്രമണത്തിൽ ദേഹമാസകലം കിരണിന് പരിക്കേറ്റു. ആക്രമണത്തിൽ കുഞ്ഞിനും തനിക്കും ആഴത്തിലുള്ള മുറിവുകളേറ്റിട്ടും രക്തം ഒഴുകിയിട്ടും അവർ വിട്ടില്ല. ഒടുവിൽ അമ്മയുടെ പോരാട്ട വീര്യത്തിന് മുന്നിൽ പതറിയ പുലി കാട്ടിലേക്ക് മറഞ്ഞു. മകനെയും വീണ്ടെടുത്ത് കിരൺ തിരികെ വീട്ടിലേക്ക് നടന്നു.
രാഹുലിന്റെ പുറത്ത് പുലിയുടെ നഖംകൊണ്ട് പരിക്കേറ്റു. കിരണിന്റെ കണ്ണിന് സമീപവും വലിയ മുറിവുണ്ടായി. ഇരുവരെയും പ്രദേശത്തെ പ്രൈമറി ഹെർത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.നിരായുധയായി പുള്ളിപ്പുലിയെ നേരിട്ട് മകനെ രക്ഷിച്ച കിരണിന്റെ ധൈര്യത്തെ പുകഴ്ത്തി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വീറ്റ് ചെയ്തു. സംസ്ഥാന വനംവകുപ്പ് കിരണിന്റെയും മകന്റെയും ചികിത്സാ ചെലവുകൾ പൂർണമായും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അടിയന്തര സഹായമായി ആയിരം രൂപയും നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |