ലക്നൗ: ഉത്തർപ്രദേശിൽ മഹാഭൂരിപക്ഷത്തോടെ ബി ജെ പി വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആകെയുള്ള 403 സീറ്റുകളിൽ 325 സീറ്റെങ്കിലും പാർട്ടി നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു യോഗിയുടെ അവകാശവാദം. ഉത്തർപ്രദേശിനെ എങ്ങനെയാണ് വികസിപ്പിക്കേണ്ടതെന്ന് അഞ്ച് വർഷം കൊണ്ട് ബിജെപി സർക്കാർ കാണിച്ചുതന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഒരു സർക്കാർ എങ്ങനെ പ്രവർത്തിക്കണം, സർക്കാരിന്റെ നയങ്ങളുടെ നേട്ടങ്ങൾ ഒരു വിവേചനവുമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എങ്ങനെ എത്തിക്കണം എന്ന് ഉത്തർപ്രദേശ് കാണിച്ചുകൊടുക്കുന്നു. സംസ്ഥാനത്ത് ക്രമസമാധാന നില എങ്ങനെയായിരിക്കണമെന്ന് ബിജെപി സർക്കാർ തെളിയിച്ചു” യോഗി പറഞ്ഞു. റേഷൻ, എൽപിജി സിലിണ്ടർ, വൈദ്യുതി, മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഇതെല്ലാം ഉത്തർപ്രദേശ് സർക്കാരിന്റെ നേട്ടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തിനെ നിശിതമായി വിമർശിക്കാനും യാേഗി മറന്നില്ല. പ്രതിപക്ഷ റാലികളിലെ ആൾക്കൂട്ടത്തെക്കുറിച്ച് ചോദിച്ചപ്പോൾ റോഡരികിലെ പരിപാടിയിലോ എക്സിബിഷനിലോ മാർക്കറ്റിലോ ഉള്ള ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യവും ഒരു രാഷ്ട്രീയ ചടങ്ങിലെ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യവും തമ്മിൽ വ്യത്യാസമുണ്ടെന്നായിരുന്നു യോഗിയുടെ പ്രതികരണം. ഭരണകക്ഷിയായ ബി.ജെ.പിയുടെ ചടങ്ങിൽ ആളുകൾ സ്വമേധയാ എത്തുന്നത് സർക്കാരിലുള്ള വിശ്വാസമാണ് കാണിക്കുന്നതെന്നും പ്രതിക്ഷ റാലികളിലെ ജനക്കൂട്ടത്തെ ഭയപ്പെടുന്നില്ലെന്നും യോഗി പറഞ്ഞു.
ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |