SignIn
Kerala Kaumudi Online
Saturday, 20 April 2024 11.27 AM IST

വഖഫ് ബോർഡ് നിയമനം: സർക്കാർ തന്ത്രം ഫലിക്കുന്നു, ലീഗിന് തിരിച്ചടി

cpm-and-muslim-league

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതിനെതിരെ ചില മുസ്ലിം സംഘടനകളെ അണിനിരത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച മുസ്ലിംലീഗ് നേതൃത്വത്തിന്, സമസ്ത അദ്ധ്യക്ഷന്റെ നിലപാട് മാറ്റം തിരിച്ചടിയായി.

വഖഫ് ബോർഡിൽ വർഷങ്ങളായി മുസ്ലിംലീഗ് നിലനിറുത്തിപ്പോരുന്ന അപ്രമാദിത്വം ഇല്ലാതാക്കപ്പെടുന്നതാണ് അവരെ അലട്ടുന്ന പ്രതിസന്ധി. ഇത് കണ്ടറിഞ്ഞ് , ലീഗിനോട് എതിർപ്പുള്ള മുസ്ലിം സമുദായസംഘടനകളുടെ പിന്തുണയുറപ്പാക്കിയാണ് സർക്കാരും സി.പി.എമ്മും രാഷ്ട്രീയ മേൽക്കൈ നേടിയത്. മുസ്ലിംലീഗ് പറയുന്നിടത്ത് നിൽക്കുന്ന പതിവ് രീതി സമസ്ത ഉപേക്ഷിച്ചതിന്റെ സൂചന കൂടിയായി,പള്ളികളെ പ്രചാരണ വേദിയിക്കില്ലെന്ന സമസ്ത അദ്ധ്യക്ഷന്റെ പ്രതികരണം. പ്രബലരായ കാന്തപുരം എ.പി സുന്നിവിഭാഗത്തിന്റെ അകമഴിഞ്ഞ പിന്തുണ തുടക്കത്തിലേ ഉറപ്പാക്കാൻ സർക്കാരിനായി.

സമസ്ത ഉൾപ്പെടെ പതിനാല് മുസ്ലിം സംഘടനകളുടെ യോഗം മുസ്ലിംലീഗിന്റെ കാർമ്മികത്വത്തിൽ കോഴിക്കോട്ട് നേരത്തേ വിളിച്ചുചേർത്തിരുന്നു. ലീഗിന്റെ രാഷ്ട്രീയ താല്പര്യമാണ് യോഗത്തിൽ മുന്നിട്ടുനിന്നത്. പിന്നാലെ , സമസ്തയുടെ കൂടി പിൻബലമുണ്ടെന്ന സൂചന നൽകിയാണ് ലീഗ് നേതൃത്വം പള്ളികളിൽ ഇന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. മുസ്ലിംലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാമിന്റെ പ്രഖ്യാപനത്തെ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. സംഘപരിവാറിന് ആയുധമിട്ട് കൊടുക്കുന്ന നീക്കമാണിതെന്ന വിമർശനം ലീഗ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി. ഇതിന് പിന്നാലെയാണ്, ഇന്നലെ സമസ്ത അദ്ധ്യക്ഷൻ ജെഫ്രി മുത്തുക്കോയ തങ്ങളുടെ പ്രഖ്യാപനമെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ താനുമായി ആശയവിനിമയം നടത്തിയെന്നും പള്ളികളിൽ പ്രതിഷേധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതോടെ, വെട്ടിലായത് ലീഗ് നേതൃത്വമാണ്. ലീഗിനും പിന്മാറേണ്ടി വന്നു.

മുസ്ലിം സമുദായങ്ങൾക്കിടയിലുള്ള ആശങ്കകൾ ദൂരീകരിച്ചേ തീരുമാനം നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി സമസ്ത അദ്ധ്യക്ഷനോടും വ്യക്തമാക്കി. കോഴിക്കോട്ടെ യോഗത്തിൽ നിന്ന് എം.ഇ.എസും തെക്കൻ കേരളത്തിലെ പ്രബല വിഭാഗമായ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയും വിട്ടുനിന്നതും മുസ്ലിംലീഗിന് തിരിച്ചടിയായി. ലീഗ് കാർമ്മികത്വത്തിൽ യോഗം ചേർന്ന അതേ സമയത്താണ് തിരുവനന്തപുരത്ത് കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതും. വഖഫ്ബോർഡ് നിയമനം സുതാര്യമാക്കുന്നതിനോട് തത്വത്തിൽ യോജിപ്പുള്ള കാന്തപുരം വിഭാഗം, ഇക്കാര്യത്തിൽ മറ്റു ചില മുസ്ലിം സംഘടനകൾക്കുള്ള ആശയക്കുഴപ്പം നീക്കണമെന്നാണാവശ്യപ്പെട്ടത്. അക്കാര്യത്തിൽ മുഖ്യമന്ത്രി അദ്ദേഹത്തിന് ഉറപ്പും നൽകി. പള്ളികളിൽ പ്രതിഷേധത്തിനുള്ള ലീഗിന്റെ ആഹ്വാനത്തിനെതിരായ പൊതുവികാരം തിരിച്ചറിഞ്ഞാണ് ,ഇന്നലെ മുഖ്യമന്ത്രി ലീഗിനെ കടന്നാക്രമിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM AND MUSLIM LEAGUE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.