കൊല്ലം: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നിത്യവിശ്രമം വിധിച്ചു കായലിൽ തള്ളിയ നാല് ഹൗസ് ബോട്ടുകൾക്ക് ശാപമോക്ഷ സാദ്ധ്യത തെളിയുന്നു. ഡി.ടി.പി.സിയിലെ ചില ജീവനക്കാരും സ്വകാര്യ ബോട്ടുടമകളും ഒത്തുകളിച്ച് നവീകരണ ജോലികൾ വൈകിപ്പിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നതിനെ തുടർന്ന് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്ക് വീണ്ടും കരാർ നൽകാൻ നടപടികൾ ആരംഭിച്ചു.
നവംബർ 30 വരെയായിരുന്നു ടെൻഡർ ലഭിക്കേണ്ട അവസാന തീയതി. ഡി.ടി.പി.സി യോഗം ചേർന്നു തുടർ നടപടികൾ സ്വീകരിക്കും.
ജലറാണി, ജലമങ്ക, ജലസദസ്, ജലരാജ എന്നിങ്ങനെ 4 ഹൗസ് ബോട്ടുകളാണ് ഡി.ടി പി.സിയുടെ നിയന്ത്രണത്തിലുള്ളത്. ഇതിൽ ജലറാണിയും ജലമങ്കയും പൂർണമായി നവീകരിച്ചു ഡി.ടി.പി.സി തന്നെ സർവീസ് നടത്തും. ഇതിന്റെ നവീകരണ ജോലികൾക്ക് 35 ലക്ഷം രൂപ കഴിഞ്ഞവർഷം അനുവദിച്ചിരുന്നു.
സർക്കാർ സ്ഥാപനമായ കൊച്ചി കിൻകോ കരാറെടുത്തെങ്കിലും പിന്നീട് പിൻവാങ്ങി. അനുവദിച്ച തുകയ്ക്ക് ജോലികൾ തീർക്കാനാവില്ലെന്നാണ് കാരണമായി പറഞ്ഞത്. കൂടാതെ കൊവിഡും ജോലികൾക്ക് തടസമായി. രണ്ടു വർഷമായി ജലരാജയും ജലസദസും കായലിൽ കെട്ടിയിട്ടിരിക്കുകയാണ്. ടെൻഡർ ക്ഷണിച്ച് വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ ബോട്ടുകൾ
അറ്റകുറ്റപ്പണി നടത്തി കരാറുകാർക്ക് തന്നെ ഉപയോഗിക്കാവുന്ന വിധമാണ് കരാർ ക്ഷണിച്ചിട്ടുള്ളത്. വരുമാനത്തിന്റ നിശ്ചിത ശതമാനം ഡി. ടി.പി.സിക്ക് നൽകണം. ജലമങ്ക കഴിഞ്ഞ വർഷം ആദ്യം കൊവിഡിന്റെ ഒന്നാം തരംഗത്തിൽ ചോർച്ചയുണ്ടെന്ന കാരണത്താൽ
കായലിൽ തള്ളിയിരുന്നു. പുതുക്കി പണിയുന്നതിനായി ഇതിന്റെ പനമ്പ് പൊളിച്ചു നീക്കി. ടാർപാളിൻ ഷീറ്റ് വിരിച്ച് സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാറ്റിലും മഴയിലും ബോട്ടിന്റെ പകുതിയോളം ഭാഗം മുങ്ങിപ്പോയിരുന്നു.
............................
# ഒത്തുകളി ആക്ഷേപം
ഒരു കാലത്ത് ഡി.ടി.പി.സിക്ക് ഉണ്ടായിരുന്നത് 12 ബോട്ടുകൾ
4 എണ്ണമായി ചുരുങ്ങിയിട്ടും കൃത്യമായ അറ്റകുറ്റപ്പണികൾ നടന്നില്ല.
ചെറിയ തകറാർ കണ്ടാലും സർവീസ് നിറുത്തും
ശേഷം സ്വകാര്യ ബോട്ടുടമകൾക്ക് സർവ്വീസുകൾ കരാർ നൽകും
ഇത് സ്വകാര്യ ബോട്ട് ഉടമകളുമായുളള ഒത്തുകളിയെന്ന് ആക്ഷേപം
......................................
# ജോലിയില്ലാതെ ജീവനക്കാർ
ജലറാണി മാത്രം സർവീസ് നടത്തിയിരുന്നപ്പോൾ 2021 മാർച്ചിൽ ലഭിച്ച വരുമാനം 1.98 ലക്ഷം രൂപയാണ്. ഒരു വർഷത്തിലേറെയായി പത്തോളം ബോട്ട് ജീവനക്കാർക്ക് ജോലിയില്ല. ഇവർക്ക് മാസശമ്പളം 25,000 രൂപ വരെയുണ്ട്. അടുത്തിടെ ജീവനക്കാരെ മറ്റു ജോലികളിലേക്ക് മാറ്റിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |