കൊല്ലം: ഇന്ധനവില വർദ്ധനയ്ക്കിടെ വാഹന ഉടമകൾക്ക് ആശ്വാസമായി അഞ്ച് സി.എൻ.ജി (സമ്മർദ്ദിത പ്രകൃതി വാതകം) സ്റ്റേഷനുകൾ മാർച്ചിന് മുമ്പ് ജില്ലയിൽ യാഥാർത്ഥ്യമാകും. ദേശീയപാത 66ൽ കല്ലുവാതുക്കൽ, പാരിപ്പള്ളി, നീണ്ടകര, കരുനാഗപ്പള്ളി, അയത്തിൽ എന്നിവിടങ്ങളിലാണ് വാഹനങ്ങളിൽ സി.എൻ.ജി നിറയ്ക്കാനുള്ള സ്റ്റേഷനുകൾ വരുന്നത്. അയത്തിലെ സി.എൻ.ജി സ്റ്റേഷന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഒരുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും.
കൊച്ചിയിൽ നിന്നു ടാങ്കർ ലോറികളിൽ ചേർത്തലയിലെയും കൊച്ചുവേളിയിലെയും പ്ലാന്റുകളിലെത്തിച്ച ശേഷം കൊല്ലത്തേക്ക് കൊണ്ടുവരും. രണ്ടാം ഘട്ടമായി എം.സി റോഡിന്റെ ഓരങ്ങളിൽ സ്റ്റേഷനുകൾ ആരംഭിക്കും. ഒരു കിലോ സി.എൻ.ജിക്ക് 59.50 രൂപയാണ്. ഓട്ടോറിക്ഷകൾക്ക് 50 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും. കാറുകൾക്ക് 22 മുതൽ 26 കിലോമീറ്ററും. നിലവിലെ പെട്രോൾ വാഹനങ്ങൾ സി.എൻ.ജി ആക്കാനാവും.
പൈപ്പ് സ്ഥാപിക്കാൻ അനുമതി
വീടുകളിൽ പൈപ്പ് ലൈൻ വഴി 'പൈപ്പിഡ് നാച്ചുറൽ ഗ്യാസ്' എത്തിക്കുന്നതിന് റോഡുകൾ വെട്ടിമുറിക്കാൻ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ പദ്ധതി നടപ്പാക്കുന്ന സിംഗപ്പൂർ ആസ്ഥാനമായ എ.ജി.പി എന്ന കമ്പനിക്ക് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകി. 2022 ഓടെ പദ്ധതി യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. കൊച്ചിയിൽ നിന്നു എൽ.എൻ.ജി ലോറികളിൽ എൽ.സി.എൻ.ജി സ്റ്റേഷനുകളിൽ എത്തിച്ച് (ലിക്വിഡ് ടു കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) സി.എൻ.ജിയാക്കി മാറ്റും. ഇവിടെ നിന്നു സമ്മർദ്ദം വീണ്ടും കുറച്ച് പി.എൻ.ജിയാക്കിയാണ് പൈപപ്പുകൾ വഴി വിതരണം ചെയ്യുന്നത്. പദ്ധതി വ്യാപകമാകുന്നതോടെ പാചകവാതക വില ഇടിയാനും സാദ്ധ്യതയുണ്ട്.
സ്ഥലം വേണം
എൽ.സി.എൻ.ജി സ്റ്റേഷനുകൾക്കായി സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ഇന്ധനം സംഭരിക്കാനുള്ള രണ്ട് ടാങ്കുകളും മറ്റ് ഉപകരണങ്ങളും സ്ഥാപിക്കാനുള്ള ഇടമാണ് വേണ്ടത്. റോഡ് വക്കിലുള്ള പുറമ്പോക്ക് പ്രദേശങ്ങൾക്ക് പുറമേ സ്വകാര്യ ഭൂമികളും ആലോചനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |