മുംബയ് : ഐ.പി.എല്ലിൽ അടുത്ത സീസണിലേക്ക് ടീമുകൾ നിലനിറുത്തിയ താരങ്ങളേക്കാൾ ശ്രദ്ധ നേടുന്നത് ലേലത്തിനായി മാറ്റിവച്ചിരിക്കുന്നവർ. ക്യാപ്ടന്മാരായിരുന്നവർ ഉൾപ്പടെ മികച്ച കളിക്കാരുടെ വലിയൊരു നിരയാണ് പുതിയ രണ്ട് ടീമുകൾകൂടി പങ്കെടുക്കുന്ന താരലേലത്തിൽ അണിനിരക്കുക. പഞ്ചാബ് കിംഗ്സ് ക്യാപ്ടൻ കെ.എൽ. രാഹുൽ, മുൻ ക്യാപ്ടൻ ആർ. അശ്വിൻ, ഡൽഹി കാപ്പിറ്റൽസിന്റെ മുന്‍ ക്യാപ്ടൻ ശ്രേയസ് അയ്യർ, ശിഖർ ധവാൻ, മുംബയ് ഇന്ത്യൻസിന്റെ മുൻനിര താരങ്ങളായ ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ തുടങ്ങിയവരൊക്കെ ഇക്കുറി ലേലത്തിനുണ്ടാവും.
ക്രുനാൽ പാണ്ഡ്യ, രവി ബിഷ്‌ണോയി, ദീപക് ചഹർ, ശാർദൂൽ താക്കൂർ, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹൽ, ദേവദത്ത് പടിക്കൽ തുടങ്ങിയവരും ലേലത്തിനെത്തും. ലീഗിലേക്ക് ലഖ്‌നൗ, അഹമ്മദാബാദ് എന്നീ രണ്ടു ടീമുകൾകൂടി വന്നതോടെയാണ് നിലവിലെ താരങ്ങളെ റിലീസ് ചെയ്ത് മെഗാലേലം നടത്താൻ തീരുമാനിച്ചത്. നിലവിലെ എട്ടു ടീമുകൾക്ക് നാലു കളിക്കാരെ നിലനിറുത്താമായിരുന്നു.
നിലനിറുത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള അവസാന ദിവസം നവംബർ 30 ആയിരുന്നു. ചെന്നൈ, ഡൽഹി, കൊൽക്കത്ത, മുംബയ് ടീമുകൾ നാലുപേരെ നിലനിറുത്തിയപ്പോൾ പഞ്ചാബ് രണ്ടുപേരെ മാത്രമേ നിലനിറുത്തിയുള്ളൂ. രാജസ്ഥാൻ, ബാംഗ്ലൂർ, ഹൈദരാബാദ് ടീമുകൾ മൂന്നുപേരെ വീതം നിലനിറുത്തി.
ഈ മാസം അവസാനമായിരിക്കും ലേലം. പക്ഷേ, ലഖ്‌നൗ, അഹമ്മദാബാദ് ടീമുകൾക്ക് ഇപ്പോൾ റിലീസ് ആയവരില്‍ മൂന്നുപേരെവീതം നേരത്തേ സ്വന്തമാക്കാം. കെ.എൽ. രാഹുലിനെ ലഖ്‌നൗ ക്യാപ്ടനാക്കാൻ നീക്കം നടക്കുന്നതായി വാർത്തയുണ്ട്. അശ്വിൻ വീണ്ടും പഞ്ചാബ് ടീമിലെത്താൻ സാധ്യതയുണ്ട്. സ്ഥിരം ക്യാപ്ടനായിരുന്ന ഡേവിഡ് വാർണറെ ഒഴിവാക്കിയ ഹൈദരാബാദ് ടീം ശ്രേയസ് അയ്യരെ ലക്ഷ്യമിടുന്നു.
ലേലത്തിൽ ഓരോ ടീമിനും നിലനിറുത്തിയ താരങ്ങൾക്ക് നൽകിയത് ഉൾപ്പെടെ 90 കോടി വരെ ചെലവഴിക്കാം. പഞ്ചാബിനാണ് ഇനി കൂടുതൽ തുക ചെലവഴിക്കാനുള്ളത്, 72 കോടി രൂപ.
ഓരോ ടീമിനും ശേഷിക്കുന്ന തുക
ചെന്നൈ സൂപ്പർ കിംഗ്സ് - 48 കോടി
ഡൽഹി ക്യാപിറ്റല്‍സ് - 47.5 കോടി
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - 48 കോടി
മുംബൈ ഇന്ത്യൻസ് - 48 കോടി
പഞ്ചാബ് കിംഗ്സ് - 72 കോടി
രാജസ്ഥാൻ റോയൽസ് - 62 കോടി
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് - 57 കോടി
സൺറൈസേഴ്‌സ് ഹൈദരാബാദ് - 68 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |