SignIn
Kerala Kaumudi Online
Thursday, 25 April 2024 6.38 PM IST

ഭിന്നശേഷിക്കാർ ഭയന്നിടേണ്ട, ഒപ്പമുണ്ട് കാദർ നാട്ടിക

kadhar-nattika

തൃപ്രയാർ: ഭിന്നശേഷിക്കാരുടെ സാമൂഹികസുരക്ഷയ്ക്കായി ഓട്ടപ്പാച്ചിലിലാണ് കാദർ നാട്ടിക. അരയ്ക്കുതാഴെ ഒട്ടും സ്വാധീനമില്ല, എങ്കിലും സാധാരണക്കാരന്റെ ക്ഷേമത്തിനായി നിറുത്താതെ ഓടുന്ന 54കാരനായ കാദറിനും മുച്ചക്രവണ്ടിക്കും ക്ഷീണം അകലെ. കേരള വികലാംഗ ക്ഷേമ സംഘടനയുടെ ഈ അമരക്കാരന്റെ സംഘാടനമികവിലും പൊതുസേവനത്തിലും ആശ്വാസത്തിന്റെ സ്നേഹകണികകൾ നുണഞ്ഞവരേറെ..!

പാതയോരത്ത് നിന്നും ആട്ടിയോടിക്കപ്പെട്ട വഴിയോരക്കച്ചവടക്കാരെ സംഘടിപ്പിച്ച് 1992ൽ പൊതുരംഗത്തേക്കിറങ്ങുമ്പോൾ ആത്മവിശ്വാസവും കഠിനാദ്ധ്വാനവും മാത്രമായിരുന്നു കൈമുതൽ. പിന്നീട് നിരവധി സമരങ്ങൾക്കു നേതൃത്വം നൽകി വഴിയോരക്കച്ചവടക്കാരുടെ നേതാവായി. ടെലിഫോൺ ബൂത്ത് നടത്തിപ്പ് ഉപജീവനമാർഗമാക്കിയെങ്കിലും പോരാട്ടവീര്യം സംഘടനാ പ്രവർത്തനത്തിന് വഴിമരുന്നായി. 2005ൽ പെരിങ്ങോട്ടുകര താന്ന്യം സ്‌കൂളിൽ വച്ചായിരുന്നു വികലാംഗ ക്ഷേമ സംഘടനയ്ക്ക് രൂപം നൽകിയത്.

ഭിന്നശേഷിക്കാരുടെ നിരവധി ആവശ്യങ്ങൾ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പിറവികൊണ്ട സംഘടനയിൽ ഇപ്പോൾ അറുപതിനായിരത്തോളം അംഗങ്ങളുണ്ട്. 2010ൽ മാതൃകാ പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും കാദറിനെ തേടിയെത്തി.

കാദർ നാട്ടികയുടെ ജീവിതവിജയത്തിന് താങ്ങായി വികലാംഗ ക്ഷേമസംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. ത്രേസ്യ ഡയസും സഹോദരൻമാരും എപ്പോഴുമുണ്ട്. ഭാര്യ: ഷംല. നഴ്‌സിംഗ് വിദ്യാർത്ഥിനിയായ നദീറയും പ്ലസ് വൺ വിദ്യാർത്ഥിയായ ഹാമിദ് മിഥിലാജും മക്കളാണ്.

  • സമൂഹ വിവാഹം

ഭിന്നശേഷിക്കാർക്കായി ആദ്യ സമൂഹ വിവാഹം 2012ലായിരുന്നു കാദറിന്റെ നേതൃത്വത്തിൽ തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിച്ചത്. ഈ പ്രവർത്തനത്തിന് സാമൂഹികനീതി വകുപ്പ് അവാർഡ് നൽകി ആദരിച്ചു. പിന്നീടിതുവരെ നടന്ന ആറ് സമൂഹവിവാഹച്ചടങ്ങുകളിൽ 120 ജോഡി യുവതീയുവാക്കളെ വിവാഹ ജീവിതത്തിലേക്ക് ആനയിക്കാനായി. 2022 ഫെബ്രുവരിയിൽ അടുത്ത സമൂഹ വിവാഹത്തിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കാദറും വികലാംഗ ക്ഷേമസംഘടനയും.

  • പ്രളയം, കൊവിഡ്

2018 ലെ പ്രളയത്തിൽ ഭിന്നശേഷിക്കാർക്ക് സർക്കാർ സഹായം വാങ്ങി നൽകി. ഭിന്നശേഷിക്കാരുടെ കുടുംബത്തിലെ കുട്ടികൾക്ക് കൊവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോണും ടി.വിയും നൽകി. ഇടുക്കിയിലെ വാത്തിക്കുടി പഞ്ചായത്തിൽ ഉരുൾപൊട്ടലിൽ അകപ്പെട്ട ഭിന്നശേഷിക്കാരുടെ കുടുംബങ്ങളെ സഹായിക്കാനും കാദർ രംഗത്തിറങ്ങിയിരുന്നു. കുടുംബം പുലർത്താനായി നാട്ടിക പഴയ ട്രിക്കോട്ട് മില്ലിന് മുൻവശം ഹോട്ടൽ തുടങ്ങിയെങ്കിലും തിരുവനന്തപുരത്ത് ഒരു മാസം നീണ്ടുനിന്ന സംഘടനയുടെ സമരത്തെ തുടർന്ന് ഹോട്ടൽ പൂട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.