വാഷിംഗ്ടൺ: കൊവിഡിനെതിരെ ഉയർന്ന പ്രതിരോധ ശേഷി കൈവരിക്കാൻ പ്രതിരോധ വാക്സിൻ എല്ലാ വർഷവും എടുക്കേണ്ടി വരുമെന്ന് വാക്സിൻ നിർമ്മാണ കമ്പനിയായ ഫൈസർ. കൊവിഡിൽ നിന്ന് രക്ഷനേടാൻ വാർഷിക വാക്സിനേഷൻ സഹായിക്കുമെന്ന് മനസിലാക്കിയ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ലക്ഷക്കണക്കിന് വാക്സിൻ ഡോസുകൾക്ക് ഇതിനോടകം ഓർഡർ നല്കിയിട്ടുണ്ടെന്ന് ഫൈസർ മേധാവി ആൽബർട്ട് ബൗർല അവകാശപ്പെട്ടു. നിലവിൽ ഒമിക്രോൺ വകഭേദത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തി വരികയാണെന്നും പുതിയ വകഭേദത്തിനെതിരെ പുതിയ വാക്സിൻ തയ്യാറാക്കാനുള്ള ഗവേഷണങ്ങൾ ആരംഭിച്ചതായും ബൗർല കൂട്ടിച്ചേർത്തു.
അതേസമയം ഫൈസറിന്റെ വാദം അമേരിക്കൻ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗചി രംഗത്തെത്തി. എല്ലാ വർഷവും വാക്സിനേഷൻ സ്വീകരിക്കാൻ അമേരിക്കക്കാർ തയ്യാറാകണമെന്നും ബൂസ്റ്റർ ഡോസ് കൊണ്ട് പ്രതിരോധ ശേഷി നിലനിൽക്കുമെന്നാണ് നിലവിലെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഫൗചി കൂട്ടിച്ചേർത്തു. അടുത്ത രണ്ട് വർത്തേക്ക് ബൂസ്റ്റർ ഡോസുകൾ നൽകാനായി വാക്സിനുകൾ ശേഖരിക്കുമെന്ന് യു.കെ അറിയിച്ചിട്ടുണ്ട്.
കൊവിഡിനെതിരെ സൊട്രോവിമാബ് മരുന്നിന് അംഗീകാരം നൽകി ബ്രിട്ടൻ
രാജ്യത്ത് ഒമിക്രോൺ കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സെട്രോവിമാബ് ആന്റിബോഡി ചികിത്സയ്ക്ക് അനുമതി നല്കി ബ്രിട്ടൻ. കൊവിഡ് ലക്ഷണങ്ങൾ ഗുരുതരമാകാതിരിക്കാനും കൊവിഡ് രോഗികളുടെ ആശുപത്രി വാസം ഒഴിവാക്കാൻ സഹായിക്കുന്നതാണ് സെട്രോവിമാബ്. ഒമിക്രോൺ ഉൾപ്പെടെയുള്ള വകഭേദങ്ങൾക്കെതിരെ ഈ ചികിത്സാരീതി ഫലപ്രദമാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
യാത്രാവിലക്ക് അന്യായം : യു.എൻ സെക്രട്ടറി ജനറൽ
ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ഏതാനും രാജ്യങ്ങളിൽ നിന്നുള്ളർക്ക് ഏർപ്പെടുത്തിയ യാത്ര വിലക്കിനെതിരെ രൂക്ഷ വിമർശനവുമായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
വൈറസിന് അതിർത്തികളില്ലെന്നും ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളെ ഒറ്റപ്പെടുത്തുന്ന യാത്ര വിലക്കുകൾ ഫലപ്രദമാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പകരം ഫലപ്രദവുമായ മാർഗങ്ങളിലൂടെ യാത്രക്കാരെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുകയാണ് വേണ്ടത്.
വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള ഒരോയൊരു മാർഗം ഇതുമാത്രമാണെന്നും ഗുട്ടെറസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |