ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ രണ്ടു യുവാക്കൾ മദ്യത്തിനൊപ്പം ഫോർമാലിൻ കഴിക്കാനിടയായത് അബദ്ധത്തിലാണെന്ന് പൊലീസ് നിഗമനം. മദ്യം കഴിച്ച് മരിച്ച യുവാക്കളുടെ ആന്തരികാവയവങ്ങളിൽ ഫോർമാലിന്റെ അംശം കണ്ടെത്തിയിരുന്നു.
മദ്യത്തിൽ ഒഴിക്കാനുള്ള വെള്ളമാണെന്ന് കരുതി രാത്രിയിൽ അറിയാതെ ഫോർമാലിൻ തെറ്റിയെടുത്തതാകാമെന്നാണ് കരുതുന്നത്. കോഴി മാലിന്യത്തിന്റെ ദുർഗന്ധം പോകാൻ ഫോർമാലിൻ ഉപയോഗിക്കാറുണ്ടെന്ന് ജീവനക്കാർ പൊലീസിനോട് പറഞ്ഞു. കുടിവെള്ള കുപ്പിയിലാണ് ഫോർമാലിൻ സൂക്ഷിച്ചിരുന്നത്. ഫോർമാലിൻ മരുന്നു കടയിൽ നിന്ന് വാങ്ങിയതാണെന്ന് പൊലീസിന് സൂചന കിട്ടി. അപായപ്പെടുത്താൻ മനഃപൂർവം ആരെങ്കിലും ഫോർമാലിൻ നൽകിയതാകാനുള്ള സാദ്ധ്യതയില്ലെന്നാണ് നിഗമനം. പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. രണ്ടു ദിവസത്തിനകം കാക്കനാട്ടെ ലാബിൽ നിന്ന് ഇവരുടെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കും. അതോടെ മദ്യത്തിൽ മറ്റെന്തെങ്കിലും രാസപദാർത്ഥങ്ങൾ ഉണ്ടായിരുന്നോയെന്ന് വ്യക്തമാകും. വ്യാജമദ്യമല്ല ഇവർ കഴിച്ചിരുന്നതെന്നാണ് എക്‌സൈസിന്റെ പ്രാഥമിക നിഗമനം.
കോഴിക്കടയിലെ ജീവനക്കാരെയും വ്യാജ മദ്യം വിൽക്കുന്നുവെന്ന് സംശയിക്കുന്ന മൂന്നുപേരെയും പൊലീസ് ചോദ്യം ചെയ്തു. മദ്യം കഴിച്ച ഉടൻ ഇരുവരും അവശരായിരുന്നു. മരണം ഫോർമാലിൻ ഉള്ളിൽചെന്നാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. മദ്യം കഴിച്ചയുടൻ രണ്ടുപേരുടെയും കാഴ്ചയ്ക്കും തകരാർ സംഭവിച്ചു. വായിൽ നിന്ന് നുരയും പതയും വന്ന ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരിങ്ങാലക്കുട ചന്തക്കുന്നിൽ ഗോൾഡൻ ചിക്കൻ സെന്റർ ഉടമ കണ്ണംമ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ നിശാന്ത് (43), ഇരിങ്ങാലക്കുട ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം തട്ടുകട നടത്തുന്ന പടിയൂർ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി അണക്കത്തിപ്പറമ്പിൽ ശങ്കരന്റെ മകൻ ബിജു (42) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും ആന്തരിക അവയവങ്ങൾ വെന്തനിലയിലായിരുന്നു.
മൃതദേഹങ്ങൾ അഴുകാതെയിരിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ. മത്സ്യം കേടുകൂടാതെയിരിക്കാൻ ഫോർമാലിൻ ഉപയോഗിക്കുന്നതിനെതിരേ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ശക്തമാക്കിയിരുന്നു. രണ്ടുപേരുടെയും സംസ്‌കാരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |