കൊച്ചി: ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എൻ. അനിൽ കുമാർ സർവീസിൽ നിന്ന് വിരമിച്ചു. ഹൈക്കോടതിയിൽ നടന്ന ഫുൾ കോർട്ട് റഫറൻസിൽ അദ്ദേഹത്തിന് യാത്രഅയപ്പ് നൽകി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണ കുറുപ്പ്, കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് എബ്രഹാം എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം സ്വദേശിയായ അനിൽ കുമാർ 1991ലാണ് ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചത്. ജില്ലാ ജഡ്ജി കേഡറിൽ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി, കൊല്ലത്ത് മോട്ടോർ ആക്സിഡന്റ് ക്ളെയിം ട്രൈബ്യൂണൽ ജഡ്ജി, മാവേലിക്കര അഡിഷണൽ സെഷൻസ് ജഡ്ജി തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാവേലിക്കരയിൽ അഡിഷണൽ സെഷൻസ് ജഡ്ജിയായിരിക്കെ, ഏറെ കോളിളക്കം സൃഷ്ടിച്ച ഭാസ്കര കാരണവർ വധക്കേസിന്റെ വിധി പറഞ്ഞതും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരിക്കെ ജിഷ കേസിൽ വിധി പറഞ്ഞതും അദ്ദേഹമാണ്. ഹൈക്കോടതി രജിസ്ട്രാർ ജനറൽ, സബോർഡിനേറ്റ് ജുഡിഷ്യറി രജിസ്ട്രാർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഗൗത. മക്കൾ: അർജ്ജുൻ, അരവിന്ദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |