ഒന്നുമില്ലായ്മയിൽ നിന്നും സ്വപ്നങ്ങളുടെ പിൻബലത്തോടെ തലയുയർത്തി നടക്കുന്ന
അശ്വിന്റെ ജീവിതം തളർന്നു പോകുന്നവർക്ക് പുതിയ പ്രചോദനമാണ്...
അശ്വിൻ കൊതിച്ചതും പഠിച്ചതും മാജിക്കാണ്. മാന്ത്രികവിദ്യയുടെ കയ്യടക്കമികവിൽ ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്സ് നടന്നുകയറിയ തിരുവനന്തപുരം വിതുര സ്വദേശിയായ ഈ 23 കാരൻ ഇപ്പോൾ തിരിച്ചറിയുന്നു; ജീവിതമാണ് ഏറ്റവും വലിയ മാജിക്.ഏറ്റവും വലിയ മജീഷ്യൻ ദൈവവും. തന്റെ ജീവിതത്തെ ദൈവമെന്ന മാന്ത്രികന്റെ വിസ്മയം നിറഞ്ഞ ഒരു നമ്പർ ആയാണ് അശ്വിൻ കാണുന്നത്. അതിന് കാരണവുമുണ്ട്.ഒന്നര വയസുള്ളപ്പോൾ അശ്വിന്റെ അമ്മ വീടുവിട്ടിറങ്ങിയതാണ്. പിന്നാലെ അച്ഛന്റെ ആത്മഹത്യ. മുത്തശ്ശിയുടെ തണലിലെ ജീവിതം. ഉത്സവപ്പറമ്പുകളിൽ കണ്ട മാജിക്ക് ആവേശമായി മാറി. പല വിദ്യകളും സ്വയം പഠിച്ചു. മജീഷ്യനായി ജോലി തേടി വിഖ്യാത മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ അടുക്കലെത്തിയപ്പോൾ ആദ്യം നിരാശ. നാട്ടിലേക്ക് മടങ്ങിപ്പോകാൻ കഴിയാതെ തെരുവുജീവിതമെന്ന ചെളിക്കുണ്ടിൽപ്പെട്ടുപോയ മാസങ്ങൾ. ഒടുവിൽ മുതുകാടിന്റെ വിളിയിലൂടെ മജീഷ്യന്റെ കുപ്പായത്തിലേക്കുള്ള വരവ്. ഒരു മിനിട്ടിൽ 18 മാജിക്കുകൾ അവതരിപ്പിച്ച് റെക്കാഡ് പുസ്തകത്തിലേക്കുള്ള ആരോഹണം. പക്ഷേ ഇതൊന്നുമല്ല കാലം അശ്വിനുവേണ്ടി കാത്തുവച്ച യഥാർത്ഥ മാജിക്, അത് രണ്ട് പതിറ്റാണ്ടുമുമ്പ് വീടുവിട്ടിറങ്ങിപ്പോയ അമ്മയെ അന്വേഷിച്ച് കണ്ടെത്താനായതാണ്.
ദുരിതബാല്യത്തിനൊടുവിൽ
അശ്വിന് ഒന്നര വയസുള്ളപ്പോഴാണ് അമ്മ അപ്രത്യക്ഷയാകുന്നത്. മാനസികാരോഗ്യം നഷ്ടപ്പെട്ട്ആശുപത്രിയിലാവുകയായിരുന്ന അമ്മയെ അവിടെ നിന്ന് കാണാതാവുകയായിരുന്നു. അമ്മയുടെ നഷ്ടത്തിന്റെ വേദന തിരിച്ചറിയാനാകും മുമ്പ് അശ്വിനെയും സഹോദരി ഐശ്വര്യയെയും തനിച്ചാക്കി അച്ഛൻ ആത്മഹത്യ ചെയ്തു. തുടർന്ന് അച്ഛമ്മയുടെ തണലിൽ വളർന്ന അശ്വിൻ അമ്പലപ്പറമ്പിൽ കണ്ട മാജിക്കിൽ ആകൃഷ്ടനായി. വീട്ടിലെത്തി ആ കുഞ്ഞുമനസിൽ തോന്നിയ മാജിക് അവതരിപ്പിച്ചെങ്കിലും പരാജയമായിരുന്നു ഫലം. പിന്നീട് മാജിക് പഠിച്ച് വലിയ മജീഷ്യനാകണമെന്ന് മനസിൽ ദൃഢനിശ്ചയമെടുത്തു. ഉത്സവപ്പറമ്പുകളിൽ എവിടെ മാജിക്കുണ്ടെങ്കിലും അശ്വിൻ അവിടെയെത്തും. മാജിക് കുട്ടിച്ചാത്തൻ വേലയാണെന്നാണ് ആദ്യം അശ്വിൻ വിചാരിച്ചിരുന്നത്. പിന്നീടാണ് മഹത്തായ ആ കലയുടെ പിന്നാമ്പുറ കഥകൾ പഠിച്ചത്. നാട്ടിലെ ക്ലബുകൾ സംഘടിപ്പിക്കുന്ന വേദികളിലും സ്വന്തമായി പഠിച്ച മാജിക് അവതരിപ്പിച്ചു. ഇത് മുന്നോട്ടുള്ള പ്രയാണത്തിന് ഊർജം പകർന്നു. ഇതിനിടയിൽ കൂലിപ്പണിക്കും പോയി. എന്നാൽ മനസ് നിറയെ മാജിക് ആയിരുന്നു.
പാട്ടപെറുക്കി ജീവിതം
പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിൽ മജീഷ്യൻമാരെ ആവശ്യമുണ്ടെന്ന് പത്രപരസ്യം കണ്ടതിനെ തുടർന്ന് അശ്വിൻ മജീഷ്യൻ ആകണമെന്ന് മോഹവുമായി കഴക്കൂട്ടത്തേക്ക് വണ്ടി കയറി. എന്നാൽ ആഗ്രഹം പൂവണിഞ്ഞില്ല. ഇന്റർവ്യൂ നടത്തിയെങ്കിലും പിന്നീട് അറിയിക്കാമെന്ന് പറഞ്ഞു. എങ്കിലും അശ്വിൻ തന്റെ സ്വപ്നം ഉപേക്ഷിച്ചില്ല. മജീഷ്യൻ ആകുവാൻ കഴിഞ്ഞില്ലെങ്കിലും കഴക്കൂട്ടം വിടുവാൻ അശ്വിൻ കൂട്ടാക്കിയില്ല. എങ്ങനെയെങ്കിലും മാജിക് പ്ലാനറ്റിൽ കയറി മാജിക് അവതരിപ്പിക്കണമെന്ന സ്വപ്നവും പേറി കഴക്കൂട്ടത്ത് അലഞ്ഞ് തിരിഞ്ഞ് നടന്നു. ആദ്യമൊക്ക കടവരാന്തകളും റെയിൽവേ ട്രാക്കുമായിരുന്നു ശരണം. ഉപജീവനത്തിനായി റെയിൽവേട്രാക്കിൽ വലിച്ചെറിയുന്ന കുപ്പികളും പാട്ടയും പെറുക്കി വിറ്റു. ഇതിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കി. ഒടുവിൽ കുറഞ്ഞ നിരക്കിൽ ഒരു താമസസ്ഥലം കണ്ടെത്തി. എന്നാൽ ഇവിടേയും അശ്വിനെ തേടി ദുരിതം കാത്തിരിപ്പുണ്ടായിരുന്നു.ഒപ്പം താമസിച്ചവർ രാത്രിയിൽ അശ്വിന്റെ ദേഹത്ത് മയക്കുമരുന്ന് കുത്തിവയ്ക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ മാജിക് എന്ന സ്വപ്നം മനസിൽപേറി അശ്വിൻ വീട്ടിലേക്ക് വണ്ടി കയറി.തുടർന്ന് പല പല ജോലികളും ചെയ്ത് ജീവിതം തള്ളിനീക്കി.
സ്വപ്നം പൂവണിഞ്ഞു
മാസങ്ങൾക്ക് ശേഷം അശ്വിന്റെ സ്വപ്നം പൂവണിയിച്ച് മാജിക് പ്ലാനറ്റിൽ നിന്നും പ്രതീക്ഷിക്കാതെ ആ ഫോൺ വിളിയെത്തി. 2016 ൽആണ് കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ അശ്വിൻ മജീഷ്യനായി ജോലിക്ക് കയറിയത്.പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മുതുകാടിന്റെ ശിക്ഷണത്തിൽ അശ്വിൻ എന്ന 18കാരൻ മാജിക്കിൽ മുന്നോട്ട് പോയി. ഗോപിനാഥ് മുതുകാടിന്റെ സ്നേഹവും,കരുതലും അശ്വിന്റെ വളർച്ചക്ക് നെടുംതൂണായി മാറുകയായിരുന്നു.ഗോപിനാഥ് മുതുകാടിന് ഏറെ ഇഷ്ടപ്പെട്ട ശിഷ്യമാരുടെ മുൻ നിരയിൽ അശ്വിന്റെ പേരുമുണ്ട്. മാജിക് അവതരിപ്പിക്കുന്നതിൽ അശ്വിന് പ്രത്യേക കരവിരുത് തന്നെയുണ്ടെന്നാണ് ഗോപിനാഥ് മുതുകാടിന്റെ അഭിപ്രായം.
അമ്മയെ കാണാൻ
അച്ഛന്റെ മരണശേഷം അമ്മയെ തേടി അശ്വിൻ ഒരു പാട് അലഞ്ഞെങ്കിലും കണ്ടെത്താനായില്ല.തുടർന്ന് അച്ഛന്റെ അമ്മ വിശാലാക്ഷിയാണ് കൂലിപ്പണി ചെയ്ത് അശ്വിനെ വളർത്തിയത്. മാജിക് പ്ലാനറ്റിൽ വച്ച് അമ്മയുടെ കുടുംബവീടിനടുത്തു നിന്നും മാജിക് പ്ലാനറ്റിലെ ഫുഡ് കോർട്ടിൽ ജോലിക്ക് എത്തുന്ന സ്ത്രീയുമായി പരിചയപ്പെട്ടത് അമ്മയേത്തേടിയുള്ള അന്വേഷണത്തിൽ വഴിത്തിരിവായി. തുടർന്ന് നടന്ന അന്വേഷണത്തിൽ അമ്മ ഏതോ ഒരു അഗതിമന്ദിരത്തിലാണെന്ന് അറിയാനായി. പല അഗതിമന്ദിരങ്ങളിലും കയറിയിറങ്ങി. ഏറെ അലഞ്ഞെങ്കിലും ഒടുവിൽ ചിറയിൻകീഴിലുള്ള അഗതിമന്ദിരത്തിൽ 44 വയസുള്ള ലത എന്ന വീട്ടമ്മയുള്ളതായി വിവരം ലഭിച്ചു.അവിടെയെത്തി ഒരു വയസിൽ നഷ്ടപ്പെട്ട അമ്മയെ 22 വർഷങ്ങൾക്ക് ശേഷം കണ്ടെങ്കിലും അമ്മ അശ്വിനെ തിരിച്ചറിഞ്ഞില്ല. എങ്കിലും അശ്വിന് സന്തോഷം അടക്കാനായില്ല.അമ്മയെ തിരിച്ചുകിട്ടിയതിൽ അശ്വിൻ ഏറെ സന്തോഷിച്ചു.
വീട് എന്ന സ്വപ്നം ബാക്കി
അമ്മയെ കണ്ടെത്തിയതിൽ ആഹ്ലാദിക്കുമ്പോഴും അശ്വിന്റെ ദുഖം വിട്ടൊഴിഞ്ഞിട്ടില്ല. സ്വന്തമായി ഒരു വീട് എന്ന അശ്വിന്റെ സ്വപ്നം ഇനിയും പൂവണിഞ്ഞിട്ടില്ല. സ്വപ്നമന്ദിരം പണിത ശേഷം അമ്മയെ അഗതിമന്ദിരത്തിൽ നിന്നും കൂട്ടികൊണ്ടുവന്ന് നല്ലതുപോലെ നോക്കണം. ഇനിയുള്ള ജീവിതം അമ്മയ്ക്കായി മാറ്റിവയ്ക്കണം. അമ്മയ്ക്ക് നല്ല ചികിത്സ നൽകി ജീവിതത്തിലേക്ക് മടക്കികൊണ്ടു വരണം... ഇതൊക്കെയാണ് അശ്വിന്റെ മനസിൽ. വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ സുമനസുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് അശ്വിൻ.
(ലേഖകന്റെഫോൺ: 9447158702)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |