സുന്ദരനിമിഷങ്ങൾ പകർത്തി വലിയൊരു സാമൂഹ്യദൗത്യത്തിലേക്ക് കാമറ ചലിപ്പിക്കുകയാണ്
നിത്യാരാജ്കുമാർ...
കാമറയുടെ വ്യൂഫൈൻഡറിലൂടെ മനുഷ്യരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി കാണുന്നതിലും അത് ഒപ്പിയെടുക്കുന്നതിലുമാണ് നിത്യാരാജ്കുമാർ സന്തോഷം കണ്ടെത്തുന്നത്. ഓരോ ചിത്രങ്ങൾക്കു പിന്നിലും ഒരു കഥയുണ്ടാകും. നമുക്ക് പ്രിയപ്പെട്ട സന്ദർഭങ്ങൾ, സുന്ദര നിമിഷങ്ങൾ കാലങ്ങൾക്കപ്പുറത്തേക്ക് സൂക്ഷിക്കുന്നത് എത്ര മനോഹരമാണ്. 'നിങ്ങൾ ഒരു മുഖത്തിന്റെ ഫോട്ടോ എടുക്കുമ്പോൾ അതിന്റെ പിന്നിലെ ആത്മാവിനെയാണ് ചിത്രീകരിക്കുന്നത്." ജീൻ ലൂക്ക് ഗോഡാർഡ് പറഞ്ഞത് എത്ര അർത്ഥവത്താണെന്ന് തെളിയിക്കുന്നതാണ് നിത്യ എടുത്ത പോർട്രെയ്റ്റുകൾ. ഫോട്ടോഗ്രാഫിയിലൂടെ നിരവധി പേരുടെ ജീവിതത്തിൽ ചെറുപുഞ്ചിരി വിരിയിച്ചു കൊണ്ടിരിക്കുകയാണ് ദുബായ്യിൽ ലൈസൻസുള്ള പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ നിത്യ.
സഞ്ചാരം കൃത്യമായ ലക്ഷ്യത്തോടെ
ഫോട്ടോഗ്രഫി കുട്ടിക്കാലത്തേ ഇഷ്ടമായിരുന്നു നിത്യയ്ക്ക്. വിനോദമായി കണ്ടിരുന്ന ഫോട്ടോയെടുപ്പ് ഗൗരവത്തിലായത് ഭർത്താവ് അഖിൽ വിനായക് മേനോൻ വഴികാട്ടിയായി നിന്നതു കൊണ്ടാണ്. പ്രശസ്ത സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ മകനായ അഖിലിനും ഫോട്ടോഗ്രാഫി പ്രാണനായിരുന്നു. നിത്യയ്ക്ക് താത്പര്യം മനുഷ്യരുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ പകർത്താനായിരുന്നു. തിരുവനന്തപുരത്ത് ജനിച്ചുവളർന്ന നിത്യ സെന്റ് തോമസ് സ്കൂളിലെ പഠനകാലം മുതലേ ഫോട്ടോകളെടുത്ത് തുടങ്ങിയിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജിയിൽ (നിഫ്റ്റ്) നിന്നും ബിരുദം നേടിയ നിത്യ 12 വർഷം റീട്ടെയിൽ പ്രൊഫഷണലും ഉത്പന്ന- ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായി പ്രവർത്തിച്ചു.
വിവാഹശേഷം ദുബായിൽ സ്ഥിരതാമസമാക്കിയ നിത്യ, ഗർഭകാലത്തെ ബുദ്ധിമുട്ടുകൾ നിമിത്തം ജോലി നിറുത്തിയിരുന്നു. ശാരീരികമായുണ്ടായ വ്യത്യാസങ്ങളും ഉറക്കക്കുറവും കാരണം പ്രസവാനന്തര വിഷാദത്തിലെത്തി. തനിക്ക് വെറുതെയിരിക്കാൻ കഴിയില്ലെന്ന് മനസിലാക്കി കരിയറിൽ ശ്രദ്ധിക്കണമെന്ന് തീരുമാനിച്ചത് ആ സമയത്തായിരുന്നു. എന്തുകൊണ്ട് ചിത്രങ്ങൾ എടുത്തുകൂടാ എന്ന് നിത്യയുടെ കൈയിലേക്ക് കാമറ വച്ചുകൊണ്ട് അഖിൽ ചോദിച്ചതും മുന്നോട്ടുള്ള യാത്രയ്ക്ക് ഉൗർജമേകി. അങ്ങനെ ദുബായിൽ ഫോട്ടോഗ്രാഫി ബിസിനസിനുള്ള ലൈസൻസ് നേടി. താൻ ഒരു സംരംഭം തുടങ്ങുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒന്നാകണം എന്ന നിർബന്ധം നിത്യയ്ക്കുണ്ടായിരുന്നു. ആയിടയ്ക്കാണ് നിത്യ തിരുവനന്തപുരത്തേക്ക് വരുന്നതും ഇവിടത്തെ സ്ത്രീ സംരംഭകർക്കുവേണ്ടി ഫോട്ടോഗ്രഫിയും പേഴ്സണൽ ബ്രാൻഡിംഗും സംയോജിപ്പിച്ച് എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ മോഡലുകളെ മുൻനിറുത്തി ഉത്പന്നങ്ങളുടെ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. അതുവഴി നിരവധി സ്വയംസംരംഭകർക്ക് പിന്തുണ നൽകാനായി.
അനന്യ പ്രചോദനമായി
കേരളത്തിലെ എൻ.ജി.ഒയായ 'അനന്യ" യ്ക്ക് വേണ്ടി ചെയ്ത പ്രോജക്ടാണ് നിത്യയുടെ കരിയറിലെ വഴിത്തിരിവായത്. ലൈംഗിക തൊഴിലാളികളുടെ മക്കൾ, എച്ച്.ഐ.വിയുമായി ജനിച്ച കുട്ടികൾ, നിയമക്കുരുക്കുകളിൽ പെട്ടുനിൽക്കുന്ന കുട്ടികൾ എന്നിവരെ വളർത്തുന്ന സംഘടനയായ അനന്യയ്ക്ക് വേണ്ടി അവിടെയെത്തി കുട്ടികളുടെ ചിത്രങ്ങളെടുത്തു.
''അനന്യയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് പറഞ്ഞപ്പോൾ എന്റെ ചില സുഹൃത്തുക്കൾ എന്നെ വിലക്കിയിരുന്നു. ഉയർന്ന വിദ്യാഭ്യാസം ഉള്ളവർ ഇങ്ങനെ ചിന്തിക്കുന്നത് എന്നെ അതിശയിപ്പിച്ചു. അവിടെയുള്ള കുട്ടികൾക്ക് പ്രതിരോധശേഷി കുറവായതിനാൽ നമ്മൾ പോകുമ്പോൾ അവർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത്. അവിടെയുള്ള കുട്ടികളുമായി സംസാരിച്ചപ്പോൾ, പഠിക്കാനും വളരാനും ജീവിതത്തിൽ ഉയർച്ചയിലേക്കെത്താനുമുള്ള അവരുടെ തീവ്രമായ ആഗ്രഹം മനസിലായി. ജീവിതത്തെ വളരെ പ്രതീക്ഷയോടെയാണ് കുട്ടികൾ കാണുന്നത്. അവസരം ലഭിക്കുമ്പോൾ അത് പരമാവധി ഉപയോഗപ്പെടുത്താൻ അവർ തയ്യാറായിരുന്നു. ആ യാത്ര എനിക്ക് മികച്ച ഒരു അനുഭവവുമായിരുന്നു."" നിത്യ പറഞ്ഞു.പ്രത്യേകസഹായം ആവശ്യമുള്ള കുട്ടികൾക്ക് വേണ്ടി കുറഞ്ഞ ചെലവിൽ ചിത്രങ്ങൾ എടുക്കുന്നതിനാണ് നിത്യയുടെ 'ലിറ്റിൽ പീപ്പിൾ ബിഗ് ഹേർട്സ്" എന്ന പ്രോജക്ട്.
''ഓരോ കുഞ്ഞുങ്ങളും അവരുടെ അമ്മയുടെ കണ്ണിൽ ഒത്തിരി സമർഥരും അതുല്യതയുള്ളവരുമാണ്. ഒരു അമ്മയുടെ കണ്ണിലൂടെ അവരെ നോക്കിക്കാണാനും അവരുടെ ചിത്രങ്ങൾ എടുക്കാനുമാണ് ലിറ്റിൽ പീപ്പിൾ ബിഗ് ഹേർട്സ് എന്ന പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വർഷവും പത്തുകുടുംബങ്ങൾക്ക് സൗജന്യമായി ഫോട്ടോഷൂട്ട് നടത്താറുണ്ട്. സാധാരണ ഫോട്ടോ എടുക്കുമ്പോഴുള്ള സമയപരിമിതിയൊന്നും ഈ കുട്ടികളുടെ ഫോട്ടോ എടുക്കുമ്പോൾ പറയാറില്ല. നടക്കാൻ കഴിയാതിരുന്ന കുട്ടി അടുത്ത വർഷം ഫോട്ടോയെടുക്കാനായി നടന്നു വന്ന വൈകാരിക നിമിഷങ്ങളാണ് ഞാൻ ഏറെ വിലമതിക്കുന്നത്. സെറിബൽ പാൾസി. ഓട്ടിസം, ഡ്രിവറ്റ് സിൻഡ്രോം എന്നിങ്ങനെയുള്ള അസുഖങ്ങൾ ഉള്ള കുട്ടികളുടെ ഫോട്ടോ എടുക്കുകയും അതുപയോഗിച്ചു സ്കൂളുകളിലും മറ്റും ഞാൻ സംസാരിക്കാനും പോകാറുണ്ട്."" വയ്യാത്ത കുട്ടികൾ എന്ന മേൽവിലാസത്തിനപ്പുറത്തേക്ക് അവരെ സമൂഹത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരണം എന്നാണ് ഈ ഫോട്ടോഷൂട്ടിലൂടെ നിത്യ ലക്ഷ്യമിടുന്നത്.
അതിജീവനത്തിന്റെ തിളക്കം
സ്തനാർബുദത്തെ അതിജീവിച്ച ഒരു യുവതി നിത്യയുടെ അടുക്കൽ ഫോട്ടോഷൂട്ടിന് എത്തുകയും തന്റെ ചികിത്സാവഴികളും അമ്മയെന്ന നിലയിൽ താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും തുറന്നുപറയുകയും ചെയ്തു. കീമോതെറാപ്പി കാരണം പുരികങ്ങളും കൺപീലിയും കുറവാണെന്ന അവരുടെ ആശങ്കകൾ പറഞ്ഞപ്പോൾ അവർക്കുവേണ്ട പ്രചോദനം കൊടുത്ത് വളരെ മനോഹരമായ ചിത്രങ്ങളെടുത്തു. ''നിങ്ങൾ ക്ലിക്കുചെയ്ത രീതിയിൽ എന്നെ കാണാനായി ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഞാൻ വളരെ സന്തോഷിക്കുന്നു"" എന്നാണ് ആ ചിത്രങ്ങൾ കണ്ടശേഷം അവർ പറഞ്ഞത്.ആ വാക്കുകൾ നിത്യയെ നയിച്ചത് 'പിങ്ക് ഡേ ടു ഷൈൻ" എന്ന പദ്ധതിയിലേക്കാണ്. വിരലിലെണ്ണാവുന്നവരിൽ തുടങ്ങിയ പദ്ധതി മൂന്നാം വർഷത്തിലെത്തി നിൽക്കുമ്പോൾ ഓങ്കോളജിസ്റ്റുകൾ, ശസ്ത്രക്രിയാ വിദഗ്ധർ, മാനസികാരോഗ്യ വിദഗ്ധർ, സ്തനാർബുദത്തെ അതിജീവിച്ചവർ എന്നിവരെല്ലാം ഉൾപ്പെട്ടിട്ടുള്ള ഒരു ഓൺലൈൻ കൂട്ടായ്മയും സംഘടിപ്പിക്കാനായി. വിവിധ നഗരങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമായി ഏകദേശം 180 പേർ അതിൽ പങ്കെടുത്തു. മാത്രമല്ല, നിക്കോൺ മിഡിൽ ഈസ്റ്റ്, റോവ് ഹോട്ടലുകൾ
ഈ ഹൃദ്യമായ പദ്ധതിയെ പിന്തുണയ്ക്കാൻ മുന്നോട്ട് വന്നു. എല്ലാവർഷത്തെയും പോലെ ഇത്തവണയും പത്ത് യോദ്ധാക്കൾ ഓൺ-സൈറ്റ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തതായി നിത്യ പറയുന്നു, കൂടാതെ കേരളത്തിൽ നിന്നും സ്തനാർബുദത്തെ അതിജീവിച്ചവർ ഉൾപ്പെടുന്ന ഒരു റിമോട്ട് ഫോട്ടോഷൂട്ടും സംഘടിപ്പിച്ചു. തന്റെ അതിജീവനവും പോരാട്ടവും ദയനീയമായ ഒരു ഘട്ടമായി കാണുന്നതിന് പകരം ആഘോഷിക്കുന്നത് ഇതാദ്യമാണ് എന്നാണ് തിരുവനന്തപുരം സ്വദേശി സീതഈ ഫോട്ടോഷൂട്ടിൽ പങ്കെടുത്തശേഷം നിത്യയോട് പറഞ്ഞത്. ഈ വാക്കുകളാണ് എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് മുന്നോട്ട് നീങ്ങാൻ നിത്യയ്ക്ക് ഊർജം നൽകുന്നത്. പദ്ധതിയുടെ ഭാഗമായി www.pinkdaytoshine.com എന്ന വെബ്സൈറ്റ് തുടങ്ങാനായതിന്റെയും സന്തോഷത്തിലാണ് നിത്യ. ഫോട്ടോഗ്രഫി എന്ന ജാലവിദ്യയുടെ സാങ്കേതികത കുട്ടികൾക്കും മുതിർന്നവർക്കും പകർന്നു കൊടുക്കുന്നതിനും നിത്യ സമയം കണ്ടെത്താറുണ്ട്. പരേതനായ ക്യാപ്റ്റൻ ഡി. രാജ്കുമാറിന്റെയും റിട്ട. പ്രൊഫസർ സുധ രാജ്കുമാറിന്റെയും മകളായ നിത്യ രാജ്കുമാർ ഐ.ടി. വിദഗ്ദ്ധനും ഫോട്ടോഗ്രാഫറുമായ ഭർത്താവ് അഖിലിനും മകൾ അമേയയ്ക്കുമൊപ്പം ദുബായിയിൽ അൽ ബർഷയിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |