ജീവിതത്തിന്റെ മധുരവും കയ്പ്പും പകർന്നു തന്ന അനേകം പാട്ടുകൾസമ്മാനിച്ച് നിത്യതയിലലിഞ്ഞു ചേർന്ന ബിച്ചു തിരുമലയുടെ ഓർമ്മകൾ...
മലയാളിയുടെ കാവ്യസംസ്കാരത്തിന്റെ തുടക്കം തന്നെ പാട്ടിലാണ്. രാമചരിതം പാട്ട്, കൃഷ്ണപ്പാട്ട് (കൃഷ്ണഗാഥ), അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, ഭാഗവതം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട്, ഭദ്രകാളിപ്പാട്ട്, ചാറ്റുപാട്ട്, കൊന്നുതോറ്റുപാട്ട്, വാതിൽതുറപ്പാട്ട് എന്നിങ്ങനെ ഒഴുകിയൊഴുകി സിനിമാപ്പാട്ടിൽ എത്തി നിൽക്കുകയാണ് കേരളത്തിന്റെ ഗേയ സംസ്കാരം. അതുകൊണ്ടുതന്നെ മലയാളിയുടെ ജീവിതത്തിൽ ചലച്ചിത്രഗാനങ്ങൾക്ക് പ്രമുഖമായ ഒരു സ്ഥാനമുണ്ട്. അത്തരത്തിൽ മലയാളക്കരയെ കൂടുതൽ പുഷ്കലമാക്കിയ അതുല്യ പ്രതിഭാശാലികളായ ഗാനരചയിതാക്കളും ഉണ്ട്. അവരിൽ വയലാർ, പി. ഭാസ്കരൻ, ഒ.എൻ.വി, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി...ശ്രേണി കഴിഞ്ഞുവരുന്ന ഒരു തലമുറയുണ്ട്. പൂവച്ചൽ ഖാദർ, ബിച്ചുതിരുമല, ചുനക്കര രാമൻകുട്ടി, കൈതപ്രം ശ്രേണി. ഈ നിരയിൽ പദകുബേരത്വം കൊണ്ടും അയത്നലളിതമായ വചോവിന്യാസസിദ്ധികൊണ്ടും അവതരണത്തിലെ നൂതനത്വം കൊണ്ടും ശ്രദ്ധേയനായ ഗാനരചയിതാവാണ് യശഃശരീരനായ ബിച്ചുതിരുമല.
1990 കാലഘട്ടത്തിലെ കുഞ്ഞുങ്ങളുടെ ഹീറോ മമ്മൂട്ടിയോ മോഹൻലാലോ ആയിരുന്നില്ല. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 5.30ന് ദൂരദർശൻ സംപ്രേക്ഷണം ചെയ്തിരുന്ന 'ജംഗിൾബുക്ക്" സീരിയലിലെ മൗഗ്ലിയായിരുന്നു. കൈയിലെ ബൂമറാംഗ് വീശിയെറിയുകയും അതുതിരികെ പിടിക്കുകയും ചെയ്യുന്ന വള്ളിയൂഞ്ഞാലിലാടുന്ന ആ മെലിഞ്ഞ കുട്ടിയെ ഞങ്ങളുടെ ബാല്യം ഇഷ്ടപ്പെട്ടത് അവതരണ ഗാനത്തിന്റെ സൗന്ദര്യം കൊണ്ടുകൂടിയാണ്.
''ചിത്തിരക്കൊമ്പിൽ
ചിൽചിൽ ചിലമ്പും
ചക്കരപ്പൂവേ...
ചെന്നായ മമ്മീ, അങ്കിൾ ബഗീരേ
തേടുന്നുനിന്നെ...
കാടിൻകുഞ്ഞേ നീയെന്റെ
കൂടും തേടിപ്പോകുന്നൂ
മാനോടൊപ്പം ചാടുന്നൂ
മീനോടൊപ്പം നീന്തുന്നൂ...""
ഇത്രമേൽ ലളിതസുഭഗമായി എഴുതാൻ കഴിയുമായിരുന്ന അതേ ബിച്ചുതിരുമലയാണ്. ''ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം. എന്നും പടകാളി ചണ്ഡിശങ്കരി പോർക്കലി ഭാർഗവി ഭഗവതിയടിയനിലലിവോടിന്നിത്തിരി കനിയണമേ..."" എന്നും എഴുതിയത്. ഈ ഒരു ഉഭയസ്വഭാവമാണ്. ബിച്ചുതിരുമലയെ സർവ്വസ്വീകാര്യനാക്കിയത്. ശിവശങ്കരൻ നായർ എന്ന പൂർവാശ്രമത്തിൽ നിന്ന് ബിച്ചുതിരുമല എന്ന സർഗാശ്രമത്തിലേക്കുള്ള കാവ്യയാത്രയിലുടനീളം മലയാളത്തെ അദ്ദേഹം കൂടുതൽ മധുരതരമാക്കി കൊണ്ടേയിരുന്നു.
ഗാനങ്ങൾക്കുള്ളിൽ കഥാഖ്യാനം നടത്തുകയെന്നത് ഏറെ ശ്രമകരമാണ്. എന്നാൽ അതിലും ബിച്ചു വിജയം കണ്ടു.''ലല്ലലം ചൊല്ലുന്ന..."" എന്ന ഗാനം ഉത്തമ ഉദാഹരണമാണ്. മലയാളികളുടെ മാറുന്ന ജീവിതരീതിയും അദ്ദേഹത്തിന്റെ വരികളിൽ നിന്ന് വായിച്ചെടുക്കാം.
''വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളിൽ
വാടകയ്ക്കൊരു മുറിയെടുത്തൂ വടക്കൻ തെന്നൽ...""
ഈ ഗാനത്തിലൂടെ ഇതൾ നീർത്തുന്ന ഒരു ജീവിത സംസ്കാരമുണ്ട്. ഗ്രാമത്തിലെ ദാരിദ്ര്യത്തിൽ നിന്ന് പഠിച്ചുയർന്ന് നഗരത്തിൽ ഉദ്യോഗസ്ഥനായി എത്തി നഗരത്തിലെ വാടകമുറിയിൽ കഴിയുന്ന യുവഹൃദയങ്ങളുടെ സ്പന്ദനതാളമാണ് ആ ഗാനത്തിന്റെ ജീവൻ. പൗരാണിക ഐതിഹാസിക സംസ്കൃതിയിൽ നിന്ന് ബിംബങ്ങളെടുത്ത് ഉപയോഗിക്കുന്നതിലും ബിച്ചുതിരുമലയ്ക്ക് പ്രത്യേകപ്രാവീണ്യം ഉണ്ടായിരുന്നു. മമ്മൂട്ടി നായകനായ 'തൃഷ്ണ"എന്ന ചിത്രത്തിലെ ''മൈനാകം...കടലിൽ നിന്നുയരുന്നുവോ...""
സ്വയം ആഗ്രഹിക്കുമ്പോൾ ചിറകുകൾ വീശി പറക്കാൻ കഴിയുന്ന പർവതമാണ് മൈനാകം എന്നാണ് ഐതീഹ്യം. നിശ്ചലമായികിടക്കുന്ന മോഹങ്ങൾക്ക് ചിറകുമുളയ്ക്കുന്നതിനെക്കുറിച്ച് പറയാൻ മറ്റെന്തു കല്പനയാണ് ഉപയോഗിക്കേണ്ടത്.
സിനിമകൾക്ക് പേരിടാനും അദ്ദേഹത്തിന്റെ വരികൾക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്.
''തേനും വയമ്പും നാവിൽ തൂകും വാനമ്പാടി..."" ഏതാണ് സിനിമയെന്ന് പ്രത്യേകമായി പറയേണ്ടതില്ലല്ലോ.
''പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ
പഴയൊരു തംബുരുതേങ്ങി
മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ
നിലവറ മൈനമയങ്ങി..""
ഇതും അങ്ങനെ തന്നെ.
''ഉണ്ണികളേ ഒരു കഥ പറയാം ഒരു
പുല്ലാങ്കുഴലിൻ കഥ പറയാം.""
ഇതൊക്കെ മലയാളത്തിന് ലഭിച്ച അനവദ്യ സുന്ദരമായ അപൂർവഭാഗ്യങ്ങളാണ്. ഒരിക്കൽ സിനിമയിലെ തിരക്ക് അല്പമൊന്ന് അയഞ്ഞുപോയകാലത്ത് തിരുവനന്തപുരം ജില്ലയിലെ പാറശാലയ്ക്കടുത്ത് ഇന്ന് കന്യാകുമാരി ജില്ലയിൽ ഉൾപ്പെട്ട അതിപ്രശസ്തമായ കൊല്ലങ്കോട് ക്ഷേത്രത്തിലെ സാംസ്കാരിക സമ്മേളനത്തിൽ പ്രസംഗിച്ച് തൊഴുത് തിരികെ വീട്ടിലെത്തിയ ബിച്ചുവിനെ കാത്തിരുന്നത് അടുത്ത പടത്തിന്റെ വർക്ക് ഏല്പിക്കാനായി വന്ന സംവിധായകനായിരുന്നു. ഉടനേ വന്നൂ വരികൾ ''കൊല്ലങ്കോട് തൂക്കം നേർന്നു കുഞ്ഞാറ്റങ്കിളീ...കോതാമൂരിപ്പാട്ടും പാടി വായോ ഈ വഴി..."" ഇങ്ങനെ അനായാസമായി എഴുതാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.
പാട്ടെഴുതാനായി ഒറ്റയ്ക്ക് ഒരു മുറിയിലിരിക്കുമ്പോൾ നേർത്ത ഒരു മൂളലിന്റെ സംഗീതം കേട്ട് നോക്കിയ കവി കണ്ടത് ഒരു കൊതുക് തന്നെ വട്ടമിട്ട് പറക്കുന്നതാണ്. അപ്പോൾ എഴുതിയതാണ്.
''ഒറ്റക്കമ്പിനാദം മാത്രം മൂളൂം വീണാഗാനം ഞാൻ..."" എന്ന ഗാനം. ബിച്ചുതിരുമലയുടെ ഗാനങ്ങളിൽ ഹിറ്റ് എത്രയാണെന്ന് വിരലിൽ എണ്ണിയാലൊടുങ്ങുന്നതല്ല.
ഭക്തിഗാനങ്ങൾ എഴുതുന്നതിലും അദ്ദേഹത്തിന് സവിശേഷമായ സിദ്ധിയുണ്ട്. നെയ്യാറ്റിൻകരയ്ക്കടുത്ത് കീഴാറൂർ രാജരാജേശ്വരി ക്ഷേത്രത്തിനുവേണ്ടി അദ്ദേഹം രചിച്ച ഭക്തി നിർഭരമായ സുപ്രഭാതം കേട്ടാണ് ആ ഗ്രാമം ഉണരുന്നത്. അയ്യപ്പനെക്കുറിച്ചും ശിവനെക്കുറിച്ചും ക്രിസ്തുവിനെക്കുറിച്ചും ശ്രീകൃഷ്ണനെക്കുറിച്ചുമൊക്കെ ബിച്ചുതിരുമല ഗാനങ്ങൾ രചിച്ചു. അപ്പോഴും അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു മതനിരപേക്ഷമായ മർത്ത്യബോധം ഉണ്ടായിരുന്നുവെന്നതിന് തെളിവാണ്
''ഹിന്ദുജനെങ്കിലും ഹിന്ദുവല്ല
മുസ്ലിമാണെങ്കിലും മുസ്ലിമല്ല
സത്യക്രിസ്ത്യാനിയായ് ജന്മമേറ്റെടുത്തെങ്കിലും
ക്രിസ്ത്യാനിയല്ല; ഞാൻ ഭാരതീയജൻ
മതങ്ങൾക്കതീതമായ മാനവസംസ്കാരത്തിന്റെ കവിയായിരുന്നു ബിച്ചുതിരുമല. അദ്ദേഹത്തിന്റെ വരികളിലൂടെ വിരിഞ്ഞുവരുന്ന നവീനമായ ആശയങ്ങളുടെ പുഷ്പവാടിയിൽ നിന്നുതിരുന്ന സുഗന്ധം മലയാളത്തെ വീണ്ടും വീണ്ടും ശുദ്ധീകരിച്ചുകൊണ്ടിരിക്കും. വ്യക്തിപരമായി പുതിയ തലമുറയിലെ എഴുത്തുകാരോട് വാത്സല്യവും സ്നേഹവും വച്ചുപുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. തനിക്ക് ശേഷം ഗാനരചനയിലേക്ക് കടന്നുവന്ന കൈതപ്രം,ഗിരീഷ് പുത്തഞ്ചേരി, ഷിബു ചക്രവർത്തി, രാജീവ് ആലുങ്കൽ, പ്രഭാവർമ്മ, റഫീക്ക് അഹമ്മദ്, മുരുകൻ കാട്ടാക്കട തുടങ്ങിയവരോടൊക്കെ അദ്ദേഹത്തിനുണ്ടായിരുന്ന മമതയും സ്നേഹവും എത്രയാണെന്ന് സമകാലിക മലയാള ഗാനശാഖയെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിട്ടുള്ള ആർക്കും മനസിലാക്കാൻ സാധിക്കും. അത്തരത്തിൽ യുവചേതനയുടെ തിളക്കം ഉള്ള ആളിന് മാത്രമേ
''ഉന്നം മറന്ന് തെന്നിപ്പറന്ന
പൊന്നിൻ കിനാക്കളെല്ലാം
ഒന്നിച്ചെടുത്ത് കരളിന്നകത്ത്
ചില്ലിട്ടടയ്ച്ചതല്ലേ..."
എന്നെഴുതാൻ സാധിക്കുകയുള്ളൂ.
മരണമാണ് സത്യത്തിൽ കലാകാരന്റെ / കാരിയുടെ ആയുസിനെ നിർണയിക്കുന്നത്. എന്നാൽ എത്രകാലം ജീവിച്ചു എന്നതിലല്ല; മരിച്ചതിനു ശേഷം ആസ്വാദ്യഹൃദയത്തിൽ എത്രകാലം ജീവിക്കുന്നു എന്നതാണ് കലാകാരന്മാരുടെയും കലാകാരികളുടെയും യഥാർത്ഥ ആയുസ്. അങ്ങനെ നോക്കുമ്പോൾ മിഴിയോരം നനഞ്ഞൊഴുകുമ്പോഴും നമ്മെല്ലാവരും ഒരേ സ്വരത്തിൽ പറയും ബിച്ചു തിരുമല മലയാളത്തിന്റെ മരണമില്ലാത്ത മഹാനാദം തന്നെയാണ് എന്ന്. ഒരിക്കലും മരിക്കാത്ത ആ ഒറ്റക്കമ്പിനാദം ഇന്നും കേരളത്തിലെന്നുമാത്രമല്ല മലയാളി എവിടെയുണ്ടോ അവിടെയൊക്കെ മുഴങ്ങിക്കൊണ്ടിരിക്കുന്നു.
(ലേഖകന്റെ ഫോൺ: 9544465542)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |