ബഷീർ: നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്.
നാരായണി: ഭൂഗോളത്തിലെങ്ങുമോ? അങ്ങ് മുഖസ്തുതി പറയുന്നതെന്തിന്?
ബഷീർ: നാരായണീ, മുഖസ്തുതിയല്ല...പരമസത്യം. മതിലുകൾ! മതിലുകൾ! നോക്കൂ ഈ മതിലുകൾ ലോകം മുഴുവനും ചുറ്റിപ്പോകുന്നു...
('മതിലുകൾ" -- ബഷീർ)
വാസ്തവം! ലോകം മുഴുവൻ ചുറ്റിപ്പോകുന്ന മതിലുകളെക്കുറിച്ച് വൈക്കം മുഹമ്മദ് ബഷീർ എഴുതിയത് 1964-ലാണ്. കൗമുദി ഓണപ്പതിപ്പിനുവേണ്ടി കെ. ബാലകൃഷ്ണൻ വളഞ്ഞിട്ടുപിടിച്ച് എഴുതിച്ചതാണ് 'മതിലുകൾ" എന്ന നോവൽ. മനസിലും ജീവിതത്തിലും ലോകക്രമങ്ങളിലുമെല്ലാം വിഭാഗീയത സൃഷ്ടിക്കുന്ന മതിലുകളെക്കുറിച്ച് ബഷീർ ഒരു ജയിലിന്റെ പശ്ചാത്തലത്തിൽ ആ കഥ കുറിക്കുമ്പോൾ അതിന് ആഗോളസ്വീകാര്യത ലഭിച്ചത് അതെക്കാലത്തേയും ചർച്ചാ വിഷയം എന്ന നിലയിൽത്തന്നെയാണ്. 'പെണ്ണിന്റെ മണം", 'സ്ത്രീയുടെ ഗന്ധം" എന്നൊക്കെയാണ് ബഷീർ ആ കഥയ്ക്ക് ആദ്യമിട്ട പേര് എന്നും കേട്ടിട്ടുണ്ട്. എങ്കിലും അതിനെ പ്രണയത്തിന്റേയോ അപൂർണ്ണ കാമനകളുടേയോ കഥയായല്ല ഞാൻ കാണുന്നത്. പെണ്ണിനേയും ആണിനേയും ഒന്നുചേർന്ന് ജീവിക്കാനനുവദിക്കാതെ, മതിലുകളാൽ ജീവിതക്രമം വിഭജിക്കുന്ന സാമൂഹികവ്യവസ്ഥിതിയുടെ യഥാർത്ഥചിത്രമായാണ്. ആൺ, പെൺ വേർതിരിവ് പള്ളിക്കൂടങ്ങളിൽ തുടങ്ങുന്നു. വസ്ത്രങ്ങളിലൂടെ, പെരുമാറ്റരീതികളിലൂടെ, തൊഴിലിടങ്ങളിലൂടെ അത് പടർന്നു പന്തലിക്കുന്നു...
രണ്ട്
മറ്റ് പലേടത്തുമെന്നപോലെ, പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിലേയും പാരന്റ് ടീച്ചേഴ്സ് അസോസിയേഷന്റെ ജനറൽ ബോഡി യോഗം ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾക്കും പ്രവേശനം അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതായ പത്രവാർത്ത വന്ന ദിവസമാണ് ഞാനിത് കുറിക്കുന്നത്. ആ വാർത്ത എന്നെ ഒരുപാട് ഓർമകളിലേക്കും വിസ്മയാനുഭവങ്ങളിലേക്കും കൊണ്ടുപോയി. ഞാൻ പഠിച്ച സ്കൂളാണത്. അന്നത് പയ്യന്നൂർ ഗവൺമെന്റ് ഹൈസ്കൂൾ മാത്രമായിരുന്നു. ഞങ്ങൾ ആൺകുട്ടികൾ പെൺകുട്ടികളോടൊപ്പം ഒരു മുറിക്കകത്തിരുന്നാണവിടെ പഠിച്ചത്. ഒരപകടവും ആർക്കും സംഭവിച്ചില്ല! 1978-ലാണ് പത്താംതരം കഴിഞ്ഞ് ഞാനവിടം വിട്ടത്. തൊട്ടുപിറകേ വിശാലമായ ഞങ്ങളുടെ സ്കൂൾമൈതാനത്തിനു നടുവിലൂടെ ഒരു നീണ്ട മതിൽ രൂപപ്പെടുകയായി. അതെന്തിനെന്ന് അത്ഭുതപ്പെട്ട് വിഷമിക്കുമ്പോഴേക്കും 1980 മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സ്കൂളുകളായി വിഭജനം നിലവിൽ വന്നുകഴിഞ്ഞു. 1982-ൽ പയ്യന്നൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളും ഗവ. ഗേൾസ് ഹൈസ്കൂളുമായി ഞങ്ങളുടെ ആത്മവിദ്യാലയം മുറിച്ചുമാറ്റപ്പെട്ടു. മതിലിനപ്പുറത്തെ നാരായണിമാരെ ഇപ്പുറത്തെ നാരായണന്മാർ ഒളിഞ്ഞു നോക്കി. അപരിചിത ഗന്ധങ്ങളുടെ അപൂർവ്വ ലോകത്തെ കിഴക്കൻ കാറ്റും പടിഞ്ഞാറൻ കാറ്റും ആ മതിലിനു മുകളിലൂടെ വീശിപ്പരന്നു. ബഷീർ എഴുതിയതുപോലെ റോസാപ്പൂവും റോസാച്ചെടികളും അങ്ങോട്ടുമിങ്ങോട്ടും പറന്നു നടന്നോ എന്നറിഞ്ഞുകൂടാ...!
തീർത്തും സൗഹൃദത്തിന്റെ നാളുകളായിരുന്നു ഞങ്ങളുടെ കാലത്തെ മിക്സഡ് ക്ലാസുമുറികളിൽ. കുറച്ചുകാലം മുമ്പ് 'പത്തായം" എന്ന പേരിൽ പഴയ പത്താംക്ലാസുകാർ സമ്മേളിച്ചപ്പോഴും മുൻകാലത്തെ ഉന്മേഷഊർജങ്ങളോടെയാണ് ഞങ്ങൾ കണ്ടുമുട്ടിയത്. വ്യക്തിപരമായ കാരണങ്ങളാൽ, ഞാൻ തന്നെ പേരു നൽകിയ 'പത്തായ'ത്തിൽ നിന്നു പുറത്തുചാടേണ്ടി വന്നെങ്കിലും ഇന്നും ശ്രീഭാരതിയും സുജാതയും സുധാകരനും സുകുമാരനും ഹരിയും സുരേഷും ശോഭയും ശ്രീലതയും മുരളിയും ബാലനും രോഷ്നിയും ടി.എസ്. രാമചന്ദ്രനുമൊക്കെ എന്റെ സൗഹൃദവലയത്തിൽ സജീവമായുണ്ട്...
പയ്യന്നൂർ ബോയ്സ് ഹൈസ്കൂൾ പിന്നേയും പേരുമാറി 'എ. കുഞ്ഞിരാമൻ അടിയോടി സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളാ"യപ്പോൾ ടി.എസ്. രാമചന്ദ്രൻ അവിടെ 'ഏഡ്മാഷാ" യി റിട്ടയർ ചെയ്തു. ഞങ്ങളിൽ നിന്ന് വേർപെട്ടുപോയ പെൺപള്ളിക്കൂടത്തിന്റെ ഇന്നത്തെ പേര് 'പയ്യന്നൂർ നഗരസഭ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ" എന്നാണ്. ഇതെഴുതാനിരിക്കും മുമ്പ്, പയ്യന്നൂർ ബസാറിൽച്ചെന്നപ്പോൾ ഞാൻ രണ്ട് സ്കൂളുകൾക്ക് മുന്നിലൂടെയും ഒരുതരം ഗൃഹാതുരതയോടെ ചുമ്മാ കറങ്ങിനടന്നു. അവയ്ക്കിടയിൽ ഉയർന്നു നിൽക്കുന്ന ആ നീണ്ടമതിലിനെ നോക്കി നിർവികാരതയോടെ ഏറെനേരം നിന്നു. മതിലിൽ പറ്റിപ്പിടിച്ചുവളരുന്ന പുൽനാമ്പുകളുടെ വ്രീളാവിവശതയറിഞ്ഞു...
മൂന്ന്
നീലേശ്വരം രാജാസ് എന്ന ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായിരുന്ന ഭാര്യ ഗിരിജ, ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്നതിൽ ഒരപകടവും കാണുന്നില്ല. ആ സ്കൂളിൽത്തന്നെയായിരുന്നു അവൾ പഠിച്ചത്. പക്ഷേ, അക്കാലത്തത് ഒരു മിക്സഡ് സ്കൂളല്ലായിരുന്നു. അതിനാൽ പിന്നീട് പത്താം ക്ലാസുകാരുടെ കൂട്ടായ്മയുണ്ടായപ്പോൾ, പല 'ആൺ സഹപാഠി"മാരേയും അറിഞ്ഞു കൂടാത്തതിലുള്ള വിഷമസന്ധിയിലാണവൾ. സുഹൃത്തുക്കളായ ഷെർളി. പി. ആനന്ദും ജ്യോത്സ്നയും വ്യത്യസ്തമായ അഭിപ്രായമാണ് പങ്കുവെക്കുന്നത്. നങ്ങ്യാർകുളങ്ങര കോളേജിൽ നിന്ന് പ്രിൻസിപ്പലായി റിട്ടയർ ചെയ്ത ഷേർളിട്ടീച്ചർ താത്വികമായി 'മിക്സഡി"നെ പിന്താങ്ങുമ്പോഴും പെൺകുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നത് വിമൻസ് കോളേജാണെന്ന അഭിപ്രായക്കാരിയാണ്. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും മികച്ചൊരു സാഹിത്യാസ്വാദകയുമായ ജ്യോത്സ്നയും മകൾ നിവേദിതയും 'മിക്സഡി" ന്റെ നന്മകൾക്കൊപ്പമാണ്. യുവ കവിയും തൃക്കാരിയൂർ ദേവസ്വം ബോർഡ് സ്കൂളിലെ അദ്ധ്യാപകനുമായ സുമേഷ് കൃഷ്ണന്റെ അഭിപ്രായത്തിൽ 'താന്താങ്ങളിലൊരു ബഹുമാനം" കുട്ടികൾക്കുണ്ടാവാൻ ചേർന്നിരുന്ന് പഠിക്കുന്നത് നല്ലതാണ്. പന്ത്രണ്ടാം ക്ലാസു വരെ യൂണിഫോം നിർബന്ധമാക്കുന്നതും ഉചിതമാണെന്ന് സുമേഷ് പറയുന്നു.
യൂണിഫോമിനെക്കുറിച്ച് പറഞ്ഞപ്പോൾ, പന്ത്രണ്ടാംക്ലാസുവരെ അതിനകത്തിരുന്ന് വീർപ്പുമുട്ടിയ ഒരു പഴയ വിദ്യാർത്ഥിനിയെക്കുറിച്ചും പറയേണ്ടി വരും. അതെന്റെ മകൾ വർഷയാണ്. എൽ.കെ.ജി. മുതൽ പതിനാലുവർഷം തിരുവനന്തപുരത്തെ പ്രശസ്തമായ ഹോളി ഏഞ്ചൽസ് കോൺവെന്റ് സ്കൂളിൽ പഠിച്ച് പുറത്തിറങ്ങിയപ്പോൾ ആദ്യം തന്നെ അവൾക്ക് സെലക്ഷൻ കിട്ടിയത് യൂണിഫോമുള്ള വനിതാ എൻജിനിയറിംഗ് കോളേജിൽ! അവൾ പറഞ്ഞു: ''വീണ്ടും എന്നെ തടവിലിടരുത്..."" ഞാനും ഗിരിജയും അവളെ അല്പം ദൂരെ നെടുമങ്ങാട്ടൊരു മലമുകളിലെ മോഹൻദാസ് എൻജിനിയറിംഗ് കോളേജിന്റെ, നല്ല കാറ്റും വെളിച്ചവുമുള്ള കാമ്പസിലേക്ക് ബസ് യാത്ര നടത്താനനുവദിച്ചു. അവൾ സ്വതന്ത്രയായി ശിഷ്ടകാലം ആൺ പെൺ വ്യത്യാസമറിയാതെ വളർന്നു... ഇന്നും ഏറ്റവുമധികം ആൺ സൗഹൃദങ്ങൾ സൂക്ഷിക്കാനവൾക്ക് കഴിയുന്നതിനു കാരണവും മറ്റൊന്നല്ല...
നാല്
സഹവിദ്യാഭ്യാസത്തിന്റെ പ്രസക്തി വീണ്ടും ചർച്ചചെയ്യപ്പെടുന്നു എന്നത് നല്ല കാര്യം തന്നെ. ജെൻഡർ ഇക്ക്വാലിറ്റിയെക്കുറിച്ചും ജെൻഡർ സെൻസിറ്റൈസേഷനെക്കുറിച്ചും നമ്മുടെ കുട്ടികൾ കൊച്ചുന്നാളിൽത്തന്നെയറിയട്ടെ. അവരുടെ ലോകം കുറേക്കൂടി വിശാലമാവുക തന്നെയാണ് വേണ്ടത്. അല്ലാതെ മതിലുകളും വിലക്കുകളും തീർത്ത് പരിമിതപ്പെടുത്തുകയല്ല. മതിലുകൾക്കിരുപുറവും നിന്ന് ശബ്ദവും ഗന്ധവും മാത്രം നുകർന്ന് നാരായണിമാരും നാരായണന്മാരും ജീവിതം ഹോമിക്കാതിരിക്കട്ടെ. അവർ താന്താങ്ങളിൽ കണ്ട് ഒരുമിച്ചിരുന്ന് സ്വതന്ത്രമായ ഒരു ലോകത്തിന്റെ നന്മകളിലും നറുവെളിച്ചത്തിലും അഭിരമിക്കട്ടെ, അലിഞ്ഞുലയട്ടെ...
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |