മുംബയ്: ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഒരു പകരക്കാരൻ മാത്രമായിരുന്നു മായങ്ക് അഗർവാൾ. അടുത്ത സീരീസിൽ രോഹിത് ശർമ്മയും കെ എൽ രാഹുലും പരിക്കിൽ നിന്ന് മോചിതരായി മടങ്ങിയെത്തുമ്പോൾ ടീമിലെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായിരുന്ന ഒരു ബാറ്റർ. എന്നാൽ മുംബയ് ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവക്കുമെന്ന് പ്രതീക്ഷിച്ച ചേതേശ്വർ പൂജാരയും ക്യാപ്ടൻ വിരാട് കൊഹ്‌ലിയും റണ്ണൊന്നുമെടുക്കാതെ കൂടാരം കയറിയപ്പോൾ ഇന്ത്യൻ ബാറ്റിംഗിനെ താങ്ങിനിർത്തിയത് കർണാടകയിൽ നിന്നുള്ള ഈ ഓപ്പണിംഗ് ബാറ്ററുടെ സെഞ്ച്വറിയാണ്.
ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ദിവസത്തെ കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 221 റണ്ണെടുത്തിട്ടുണ്ട്. 120 റണ്ണുമായി മായങ്ക് അഗർവാളും 25 റണ്ണുമായി വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹയുമാണ് ക്രീസിൽ. ഒരു ഘട്ടത്തിൽ 80ന് മൂന്ന് എന്ന അവസ്ഥയിൽ തകർന്ന ഇന്ത്യയെ മായങ്ക് ആഗർവാൾ ഒറ്റയ്ക്ക് കരകയറ്റുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. നാലാം വിക്കറ്റിൽ ശ്രേയസ് അയ്യറിനോടൊപ്പം 80 റണ്ണിന്റെ കൂട്ടുകെട്ടാണ് മായങ്ക് കെട്ടിപ്പടുത്തിയത്. അതിൽ ശ്രേയസിന്റെ സംഭാവന വെറും 18 റണ്ണായിരുന്നു.
നേരത്തെ ഓപ്പണർമാരായ മായങ്കും ശുഭ്മാൻ ഗില്ലും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 80 റൺ നേടിയെങ്കിലും ഗിൽ പുറത്തായതിന് ശേഷം വന്ന പൂജാരയും കൊഹ്‌ലിയും റണ്ണൊന്നുമെടുക്കാതെ പുറത്തായത് ഇന്ത്യയുടെ മേൽ സമ്മർദ്ദം സൃഷ്ടിച്ചു. തുടർന്നായിരുന്നു ശ്രേയസിനോടൊപ്പമുള്ള മായങ്കിന്രെ കൂട്ടുക്കെട്ട്. ശ്രേയസ് പുറത്തായതിന് ശേഷം എത്തിയ വൃദ്ധിമാൻ സാഹയും മായങ്കിന് മികച്ച പിന്തുണയാണ് നൽകിയത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ ഇതുവരെ 61 റൺ കൂട്ടിച്ചേർത്തിട്ടുണ്ട്.
ഇന്ന് വീണ നാല് വിക്കറ്റുകളും സ്വന്തമാക്കിയത് ന്യൂസിലാൻഡിന്റെ ഇന്ത്യൻ വംശജനായ ബൗളർ അജാസ് പട്ടേലാണ്. 29 ഓവർ എറിഞ്ഞ പട്ടേൽ 73 റൺ വിട്ടുകൊടുത്താണ് നാല് വിക്കറ്റുകളും സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |