കോട്ടയം: ഉത്‌പാദനക്കുറവ് മൂലം മികച്ച ഉയരത്തിലേക്ക് കുതിച്ച റബർവിലയ്ക്ക് തിരിച്ചടിയായി ഒമിക്രോൺ ഭീതി. കിലോയ്ക്ക് 190 രൂപയ്ക്കുമേൽ എത്തിയ വില, ഇന്നലെ ആർ.എസ്.എസ് 5ന് 184 രൂപയിലേക്ക് വീണു. 187 രൂപയാണ് ആർ.എസ്.എസ്-നാലിന്.
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിപണിപ്രവർത്തനങ്ങളെ നിർജീവമാക്കുമോയെന്ന ആശങ്കയാണ് വ്യാപാരികൾക്കും കർഷകർക്കുമുള്ളത്. മഴമാറി ടാപ്പിംഗ് വീണ്ടും തുടങ്ങുന്നതോട ഉത്‌പാദനം ഉയരും; ഇതോടെ വില ഇനിയും താഴ്‌ന്നേക്കുമെന്ന ആശങ്കയുമുണ്ട്.
അതേസമയം, വിലയുടെ ഏറ്റക്കുറച്ചിലുകൾ റബർ ഉത്പാദക മേഖലയെ വലയ്ക്കുന്നതിനാൽ താങ്ങുവില ഉയർത്തി, വിലസ്ഥിരതാപദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. താങ്ങുവില 200 രൂപയാക്കുമെന്ന ബഡ്‌ജറ്റ് പ്രഖ്യാപനം ഇനിയും നടപ്പായിട്ടില്ല. താങ്ങുവിലയും വിപണിവിലയും തമ്മിലെ അന്തരം കർഷകർക്ക് സബ്സിഡിയായി നൽകുന്ന പദ്ധതിയാണിത്.
റബറിന് 250 രൂപ താങ്ങുവില നിശ്ചയിക്കണമെന്ന് തോമസ് ചാഴിക്കാടൻ എം.പി. പറഞ്ഞു. ഒരു കിലോ റബർ ഉത്‌പാദിപ്പിക്കാൻ 172 രൂപ ചെലവ് വരുമെന്നാണ് റബർ ബോർഡിന്റെ കണക്ക്. ഈ സാഹചര്യത്തിൽ, താങ്ങുവില ഉയർത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |