തിരുവനന്തപുരം: പാർട്ടി സെക്രട്ടറിയുടെ ഉത്തരവാദിത്വം വീണ്ടും താനേറ്റെടുക്കാൻ തീരുമാനിച്ചത് പ്രവർത്തിക്കാനുള്ള ആരോഗ്യസ്ഥിതിയായിക്കഴിഞ്ഞതിനാലാണെന്ന്, കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്നലത്തെ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കോടിയേരിയുടെ മടങ്ങിവരവ് തീരുമാനിച്ചത്.
"കുറച്ചുനാൾ ചികിത്സാർത്ഥം അവധിയിലായിരുന്നു. എന്നാലിപ്പോൾ മേജറായ പ്രശ്നങ്ങളൊന്നുമില്ല. പ്രവർത്തിക്കാനാകുമെന്ന നിലയുണ്ട്"- കോടിയേരി പറഞ്ഞു.
രാഷ്ട്രീയ രംഗത്തുള്ളവർക്കെതിരെ എപ്പോഴും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പല വേട്ടയാടലുകളുമുണ്ടാകുമെന്ന് മകൻ ബിനീഷിനെതിരായ കേസിനെക്കുറിച്ച് ചോദിച്ചപ്പോൾ കോടിയേരി പ്രതികരിച്ചു. അങ്ങനെയുള്ള പല പ്രത്യാഘാതങ്ങളും നേരിട്ടാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ഇതുവരെ പ്രവർത്തിച്ചത്. വരുന്നത് വരട്ടെയെന്ന് നോക്കിയാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നത്.
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടുള്ള നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചില മുസ്ലിം സംഘടനകൾ ആശങ്കകൾ പങ്കുവച്ചു. അവരെക്കൂടി വിശ്വാസത്തിലെടുത്തേ അത് നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതിനിടയിലാണ് മുസ്ലിംലീഗ് മുതലെടുപ്പുണ്ടാക്കി കലാപത്തിന് ശ്രമിച്ചത്. അതിൽ സമസ്ത സ്വീകരിച്ച നിലപാടാണ് ശരി. ആരാധനാലയങ്ങളെ വർഗീയപ്രചരണത്തിനുപയോഗിക്കുന്നത് അപകടകരമാണ്. അങ്ങനെയായാൽ ആർ.എസ്.എസ് ക്ഷേത്രങ്ങളിൽ ചെയ്യുന്നതിനെ ന്യായീകരിക്കേണ്ടിവരുമെന്നും കോടിയേരി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |