ജോഹന്നാസ്ബർഗ്: അതിതീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദം പടർന്ന് പിടിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയിൽ കൊവിഡ് നാലാം തരംഗം ആരംഭിച്ചു. ഒമിക്രോൺ സ്ഥിരീകരിച്ചതിന് ശേഷം രാജ്യത്തെ കൊവിഡ് കേസുകളിൽ റെക്കാഡ് വർദ്ധനവാണ് ദിനം പ്രതി രേഖപ്പെടുത്തുന്നത്. രാജ്യത്തെ 7 പ്രവിശ്യാപ്രദേശങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി ജോ ഫാല അറിയിച്ചു. രാജ്യത്തെ പൗരന്മാർ എത്രയും പെട്ടെന്ന് വാക്സിനെടുത്താൽ ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങളില്ലാതെ തന്നെ നാലാം തരംഗത്തെ നേരിടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം ചെറുപ്പക്കാരിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെങ്കിൽ ഇപ്പോൾ മുതിർന്നവരിലും രോഗം പടർന്നു പിടിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം രാജ്യത്ത് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധന രേഖപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ. ഒമിക്രോൺ സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ആകെ ആളുകളുടെ പത്ത് ശതമാനവും അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യവിഭാഗം അറിയിച്ചു.
ഒമിക്രോൺ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല : ഡബ്ല്യു.എച്ച്.ഒ
ഒമിക്രോൺ ബാധിച്ച് ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യസംഘടന വക്താവ് ക്രിസ്റ്റീന ലിൻഡമിയർ പറഞ്ഞു.ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് ബാധിച്ച കൊവിഡ് വകഭേദം ഡെൽറ്റ വകഭേദമാണ്. രണ്ടാഴ്ച മുമ്പ് പല രാജ്യങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയത് രാജ്യത്ത് ഡെൽറ്റ വ്യാപനം റിപ്പോർട്ട് ചെയ്തതിനാലാണ്. ഒമിക്രോണിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ഒമിക്രോണിന്റെ വ്യാപന തീവ്രത, വാക്സിൻ ഫലപ്രാപ്തി എന്നിവ മനസിലാക്കാൻ ആഴ്ചകൾ വേണ്ടിവരുമെന്ന് ലിൻഡമിയർ പറഞ്ഞു.
സിംഗപ്പൂരിൽ ഒമിക്രോൺ
ലോകത്ത് വാക്സിനേഷൻ നിരക്കിൽ ഏറെ മുന്നിലുള്ള സിംഗപൂരിലും ഒമിക്രോൺ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ടു പേർക്കാണ് പ്രാഥമിക പരിശോധനയിൽ രോഗം കണ്ടെത്തിയതെന്ന് സിംഗപൂർ ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ച രണ്ടുപേരും രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു.ഇവർ വന്ന വിമാനത്തിലുണ്ടായിരുന്ന 19 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാർക്ക് സിംഗപൂർ യാത്രവിലക്ക് ഏർപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |