തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ നിരപരാധികളെ പ്രതികളാക്കിയാൽ പാർട്ടി അവർക്കൊപ്പമുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പ്രാദേശികമായ പ്രശ്നത്തെത്തുടർന്നുണ്ടായതാണ് പെരിയ സംഭവമെങ്കിലും, കൊലപാതകം സംഭവിക്കാൻ പാടില്ലായിരുന്നു. ഇന്നയാളെ പിടിക്കൂ എന്ന് ചിലയാളുകൾ നിർദ്ദേശിക്കുന്നതനുസരിച്ച് സി.ബി.ഐ ആളുകളെ പിടികൂടുകയാണ്. കുറ്റക്കാർക്കൊപ്പം പാർട്ടി ഒരിക്കലുമുണ്ടാകില്ല. ശരിയായ അന്വേഷണമാണെങ്കിൽ എതിർക്കില്ല.
തെറ്റാണെങ്കിൽ ചൂണ്ടിക്കാട്ടും. തന്നെയും മുമ്പൊരു കൊലക്കേസിൽ പ്രതിയാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടയാളെ താനൊരിക്കൽ പോലും കണ്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
അതേസമയം ഹൈസ്പീഡ് റെയിൽ പദ്ധതി കൊണ്ടുവരാൻ ശ്രമിച്ചവരാണ് ഇപ്പോൾ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയെ എതിർക്കുന്നതെന്നും ഇടതുമുന്നണി ഭരിക്കുമ്പോൾ ഇവിടെയൊരുവികസനവും വരരുതെന്ന സമീപനമാണ് യു.ഡി.എഫിനെന്നും കോടിയേരി ആരോപിച്ചു. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന അതിവേഗ റെയിൽ പദ്ധതിയെ ഇടതുമുന്നണി അനുകൂലിച്ചു. ഉമ്മൻചാണ്ടി വിളിച്ച യോഗത്തിൽ പങ്കെടുത്ത താൻ, സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് വിപണി വിലയേക്കാൾ കൂടുതൽ വില കൊടുത്ത് സ്ഥലമേറ്റെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഒരാളെയും കണ്ണീര് കുടിപ്പിക്കാതെ പദ്ധതി നടപ്പാക്കാനുള്ള ശ്രമമാണിപ്പോൾ സർക്കാർ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |