പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ മോശം റോഡുകളുടെ പേരിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടൻ ജയസൂര്യ. മോശം റോഡുകളിൽ വീണ് മരിച്ചാൽ ആര് സമാധാനം പറയുമെന്നും നടൻ ചോദിച്ചു. പി ഡബ്ല്യു ഡി റോഡ് പരിപാലന ബോർഡ് പുനസ്ഥാപിക്കൽ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു താരത്തിന്റെ വിമർശനം.
മഴയാണ് തടസമെന്നത് ജനം അറിയേണ്ട കാര്യമില്ല. അങ്ങനെയെങ്കിൽ ചിറാപൂഞ്ചിയിൽ റോഡുകൾ ഉണ്ടാകില്ല. ഒരുപാട് കാരണങ്ങൾ ഉണ്ടാകാം. എന്നാൽ അത് ജനങ്ങൾ അറിയേണ്ട കാര്യമില്ല. ലോൺ എടുത്തും ഭാര്യയുടെ മാല പണയംവച്ചുമൊക്കെയാകാം ചിലപ്പോൾ ഒരാൾ റോഡ് നികുതി അടയ്ക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങൾക്ക് കിട്ടേണ്ട കാര്യങ്ങൾ കിട്ടിയേ പറ്റുവെന്നും നടൻ പറഞ്ഞു.
അതേസമയം റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവർത്തിച്ചു. പരിപാലന കാലാവധിയില്‍ കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തണമെന്നും അത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |