ന്യൂഡൽഹി: പെപ്സിക്കോ ഇന്ത്യ, ഇന്ത്യൻ കർഷകർക്കെതിരെ സമർപ്പിച്ച കേസിൽ രണ്ട് വർഷത്തിന് ശേഷം നിർണായക വിധി. തങ്ങൾ രജിസ്റ്റർ ചെയ്ത ഉരുളക്കിഴങ്ങിന്റെ ഇനം കൃഷിചെയ്തതിലൂടെ പേറ്റന്റ് അവകാശങ്ങൾ ലംഘിച്ചുവെന്നോരോപിച്ച് ഗുജറാത്തിലെ ഒൻപത് കർഷകർക്കെതിരെ പെപ്സിക്കോ ഇന്ത്യ കേസ് ഫയൽ ചെയ്യുകയായിരുന്നു. കാർഷിക ഇനങ്ങൾ, കർഷകരുടെ അവകാശങ്ങൾ എന്നിവയുടെ സംരക്ഷണ അധികാര സമിതി, ( പ്രൊട്ടക്ഷൻ ഒഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്‌സ് അതോറിറ്റി, പി പി വി ആൻഡ് എഫ് ആർ എ) കമ്പനിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയാണ് കേസിൽ വിധി പുറപ്പെടുവിച്ചത്.
ഈ വിധി ഇന്ത്യയിലെ കർഷകരുടെ ചരിത്രവിജയമാണെന്നും, ഇന്ത്യയിൽ കർഷകർക്ക് നിയമപരമായി നൽകിയിട്ടുള്ള സ്വാതന്ത്ര്യങ്ങൾക്കുമേലുള്ള മറ്റ് കോർപ്പറേഷനുകളുടെ കടന്നുകയറ്റത്തെ ഇതിലൂടെ തടയപ്പെടണമെന്നും കവിത കുരുഗന്ധി ആവശ്യപ്പെട്ടു. സുസ്ഥിരവും സമഗ്രവുമായ കൃഷിക്കുള്ള സഹകരണസമിതിയുടെ കൺവീനറും, പെപ്സിക്കോയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തയാളാണ് കവിത കുരുഗന്ധി.
2019 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉരുളക്കിഴങ്ങിന്റെ ഒരു ഇനമായ എഫ് എൽ 2027, 2009ൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച പെപ്സിക്കോ ഇന്ത്യ, ഉരുളക്കിഴങ്ങ് കൃഷി ചെയ്തു നൽകുന്നതിനായി പന്ത്രണ്ടായിരം കർഷകരുമായി കരാറിൽ ഏർപ്പെടുകയും ചെയ്തു. 2016ൽ കമ്പനി പി പി വി ആൻഡ് എഫ് ആർ എ 2001 ആക്ട് പ്രകാരം ഉരുളക്കിഴങ്ങിന്റെ ഈ ഇനം കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്തു. എന്നാൽ ഈ കരാറിൽ ഉൾപ്പെടാത്ത കർഷകർ ഈ ഇനം കൃഷിചെയ്യുകയും വിൽക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് ഒൻപത് കർഷകർക്കെതിരെ പെപ്സിക്കോ ഇന്ത്യ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഇവരിൽ നാല് കർഷകർക്കെതിരെ 4.2 കോടി രൂപയുടെ കേസാണ് കമ്പനി നൽകിയത്.
സംഭവത്തിൽ വൻ പ്രതിഷേധവുമായി നിരവധി കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയതോടെ ഗുജറാത്ത് സർക്കാർ വിഷയത്തിൽ ഇടപെടുകയും കമ്പനിയിൽ സമ്മർദ്ദം ചെലുത്തി 2019 മെയിൽ കർഷകർക്കെതിരായ എല്ലാ കേസുകളും പിൻവലിപ്പിക്കുകയും ചെയ്തു. തുടർന്നാണ് കവിത കുരുഗന്ധി ഇന്ത്യയിൽ പെപ്സിക്കോയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |