നെയ്യാറ്റിൻകര: അധികൃതരുടെ അനാസ്ഥകാരണം രോഗികളും കൈയ്യൊഴിഞ്ഞതോടെ വെൺപകൽ സാമൂഹികാരോഗ്യകേന്ദ്രം രോഗാതുരമായ അവസ്ഥയിൽ. 10 വർഷങ്ങൾക്ക് മുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നപ്പോൾ കിടത്തിച്ചികിത്സയും ഗൈനക്കോളജിയടക്കമുള്ള മറ്റ് വിഭാഗങ്ങളും ഓപ്പറേഷൻ തീയേറ്റുമടക്കം പ്രവർത്തിച്ചിരുന്ന ആശുപത്രിയുടെ പദവി പേരിൽ മാത്രം ഉയർത്തിയതോടെ ജലദോഷപ്പനിക്ക് പോലും ഇവിടെ ചികിത്സ തേടാൻ രോഗികൾ മടിക്കുകയാണ്. നേരത്തെ 200ലധികം രോഗികൾ ഒ.പിയിൽ എത്തിയിരുന്ന ഇവിടെ ഇന്ന് 50പേരെങ്കിലും എത്തിയാൽ ഭാഗ്യം. വൈകുവോളം കാത്തുനിന്നാൽ മികച്ച ചികിത്സ ലഭിക്കാതായതോടെയാണ് എല്ലാവരും ആശുപത്രിയെ കൈയൊഴിഞ്ഞത്.
നിലവിൽ 8 ഡോക്ടമാരുടെ സേവനം ലഭ്യമാണെന്ന് പറയുമ്പോൾ പലപ്പോഴും 4പേർ പോലും ഡ്യൂട്ടിയിൽ ഉണ്ടാകാറില്ല. ഇവരുടെ ഒ.പി സമയം കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷമാണ് ആരെങ്കിലും എത്തുന്നതെങ്കിൽ ഒഴിഞ്ഞ കസേരയാകും കാത്തിരിക്കുന്നത്. നെല്ലിമൂട്, കാഞ്ഞിരംകുളം, കമുകിൻകോട് പ്രദേശങ്ങളിലെ ജനങ്ങൾ ആശ്രയിച്ചിരുന്ന ആശുപത്രിക്കാണ് ഈ ദുരവസ്ഥ. ഇത് പരിഹരിക്കാൻ നിരവധി ചികിത്സകൾ അധികൃതർ പ്രഖ്യാപിച്ചെങ്കിലും ഇതൊന്നും ഫലിക്കാത്ത അവസ്ഥയാണ്. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലാണ് ആശുപത്രിയുടെ പ്രവർത്തനം. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
അസൗകര്യങ്ങൾ ഇങ്ങനെ
ഒരു വർഷം മുമ്പ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിലാണ് നിലവിൽ ഒ.പി പ്രവർത്തിക്കുന്നത്. ഇതിനോടൊപ്പം ആരംഭിച്ച സ്പെഷ്യാലിറ്രി വാർഡുകളുടെ നിർമ്മാണം നിലച്ചമട്ടാണ്. ആശുപത്രിയിൽ ലബോറട്ടറി സൗകര്യമുണ്ടെങ്കിലും അവിടെ സ്വകാര്യ ലാബുകളിലെ നിരക്കാണെന്നും പരാതിയുമുണ്ട്. ഡോക്ടർമാർക്കായി 2 ക്വാർട്ടേഴ്സുകളുണ്ടെങ്കിലും അത് ആരും ഉപയോഗിക്കാറില്ല. 90 രോഗികളെവരെ കിടത്തി ചികിത്സിച്ചിരുന്ന ഇവിടെ ഇപ്പോഴുള്ള രോഗികളുടെ എണ്ണം ഏഴിൽ താഴെയാണ് 57 കിടക്കകളുണ്ടെങ്കിലും അവയെല്ലാം ഒഴിഞ്ഞ് കിടക്കുകയാണ്.
കെടുകാര്യസ്ഥതയ്ക്ക് മറുപടിയുണ്ടോ?
രാത്രി ചികിത്സയ്ക്ക് ഡോക്ടർമാരില്ലാത്തതാണ് കിടത്തിച്ചികിത്സ നടത്താൻ അധികൃതർ തയ്യാറാകാത്തതിന് കാരണമെന്നാണ് രോഗികൾ ആരോപിക്കുന്നത്. ആശുപത്രിക്ക് സ്വന്തമായി ഒരു ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒരു വർഷത്തിലധികമായി അത് ഡി.എച്ച്.എസിലാണ് സർവീസ് നടത്തുന്നത്. മാസങ്ങൾക്ക് മുമ്പ് ഒന്നരലക്ഷം രൂപ ചെലവിൽ ഒരു ജനറേറ്റർ വാങ്ങിയത് വെയിലും മഴയുമേറ്റ് പുറത്തിട്ടിരിക്കുകയാണ്. ആശുപത്രി അധികൃതരുടെ ഇത്തരം കെടുകാര്യസ്ഥതയ്ക്കെതിരെ കടുത്ത അമർഷത്തിലാണ് പ്രദേശവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |