വിവിധ വിഭാഗങ്ങളിലായി പുതുതായി 18 ഡോക്ടർ എത്തി
പരിയാരം:സംസ്ഥാനത്തെ പ്രധാന സർക്കാർ മെഡിക്കൽ കോളേജുകളുടെ നിലവാരത്തിലേക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജും. ഇതര സർക്കാർ മെഡിക്കൽ കോളേജിലെ പ്രൊഫസർമാർ ഉൾപ്പെടെയുള്ളവരെയും പി.എസ്.സിവഴിയും 18 ഡോക്ടർമാരെകൂടി വിവിധ വകുപ്പുകളിലായി പുതുതായി നിയമിച്ചു. ജനറൽ സർജറി, ന്യൂറോ സർജറി, കാർഡിയോ വാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി, കാർഡിയോളജി, പീഡിയാട്രിക്‌സ്, പീഡിയാട്രിക് ന്യൂറോളജി, നെഫ്രോളജി, റേഡിയോതെറാപ്പി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, പാത്തോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗങ്ങളിലാണ് ഡോക്ടർമാരെ പുതുതായി അനുവദിച്ചത്.
ന്യൂറോ സർജറി, ജനറൽ സർജറി, റേഡിയോ തെറാപ്പി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗങ്ങളിൽ ഒന്നിലേറെ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കി. പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിലും ഡോക്ടറെ അനുവദിച്ചു.മറ്റു സർക്കാർ മെഡിക്കൽ മെഡിക്കൽ കോളേജിലേതുപോലെ നഴ്‌സുമാരുടെ പ്രവർത്തനം മാറ്റുന്നതിന്റെ ഭാഗമായി രണ്ട് നഴ്‌സിംഗ് സൂപ്രണ്ടുമാരെയും നിയമിച്ചു. സർക്കാർ ഏറ്റെടുക്കുന്ന ഘട്ടത്തിൽ സ്ഥാപനത്തിലുണ്ടായിരുന്ന ഡോക്ടർമാരെയും നഴ്‌സുമാരെയും സർക്കാർ സർവീസിലേക്ക് മാറ്റുന്നതിന് പുറമേയാണ് പുതിയ നിയമനങ്ങളും ക്രമീകരണങ്ങളും.പ്ലാസ്റ്റിക് സർജറി യൂണിറ്റ് ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിച്ചപ്പോൾ അറിയിച്ചിട്ടുമുണ്ട്. പ്ലാസ്റ്റിക് സർജറിയിൽ ബിരുദാനന്തര ബിരുദമുള്ള പ്രിൻസിപ്പൽ ഡോ. കെ അജയകുമാറിന്റെ സേവനം ഈ വിഭാഗത്തിൽ ഉപയോഗപ്പെടുത്താനും കഴിയും.
അടിസ്ഥാനസൗകര്യമൊരുക്കും പി.ഡബ്ളു.ഡി
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. പെയിന്റിംഗ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണി നടത്തുന്നതിന് 36 കോടിയുടെ ടെൻഡർ നടപടി ആരംഭിച്ചതായി പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസ് അറിയിച്ചു.136 കോടി ചെലവുവരുന്ന അത്യാധുനിക ട്രോമാകെയർ ബ്ലോക്ക് ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് കിഫ്ബി പ്രതിനിധികളും അറിയിച്ചു.
വികസിതരാഷ്ട്രങ്ങളിലെ ആശുപത്രിയോട് കിടപിടിക്കുംവിധം എല്ലാ സൗകര്യങ്ങളോടേയുമുള്ള സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയാക്കി കണ്ണൂർ ഗവ.മെഡിക്കൽ കോളേജിനെ മാറ്റു ന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നത് ഇതിനോടകം വ്യക്തമാക്കിയതാണ്.പാവപ്പെട്ടവർക്ക് സൗജന്യനിരക്കിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കുംവിധം ആശുപത്രി വികസിക്കുമ്പോൾ, സാമൂഹ്യ ഉത്തരവാദിത്തം മറന്ന് ആരും പ്രവർത്തിക്കരുത്-
ഡോ. കെ. സുദീപ്,സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |