ആലപ്പുഴ: വനം വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുമ്പോൾ പറഞ്ഞുവിട്ടയാൾക്ക് മാനുഷിക പരിഗണന നൽകി അർഹമായ ജോലിയിൽ നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആലപ്പുഴ ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർക്ക് നൽകിയ ഉത്തരവിൽ വ്യക്തമാക്കി. 12 വർഷമായി ദിവസവേതനാടിസ്ഥാനത്തിൽ സാമൂഹിക വനവത്കരണ പദ്ധതിയുടെ ആലപ്പുഴ ഡിവിഷന് കീഴിൽ ജോലിചെയ്തിരുന്ന എൻ. സുരേന്ദ്രന്റെ നിയമനം പരിഗണിക്കണമെന്നാണ് കമ്മിഷൻ ആവശ്യപ്പെട്ടത്. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കമ്മിഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരനായ സുരേന്ദ്രൻ 10 വർഷം തുടർച്ചയായി ജോലി ചെയ്തിരുന്നതായി സമ്മതിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി ജോലിക്ക് വരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വേതനം വർദ്ധിപ്പിച്ച് നൽകണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകിയതുകൊണ്ടാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. തനിക്ക് മറ്റ് വരുമാനമാർഗങ്ങളില്ലെന്നും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |