തിരുവനന്തപുരം: സർക്കാരിനും ഉന്നത ഉദ്യോഗസ്ഥർക്കും തലവേദനയുണ്ടാക്കുന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) നേരിടാൻ, സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് പുതിയ വിഭാഗം ക്രൈംബ്രാഞ്ചിൽ തുടങ്ങുന്നു. ഗുരുതരമായ ക്രിമിനൽ കേസുകൾ സി.ബി.ഐയ്ക്ക് വിടാൻ ഹൈക്കോടതി ശുപാർശ ചെയ്യുന്ന സാഹചര്യമുണ്ടാകുമ്പോൾ അവ കാര്യക്ഷമമായി അന്വേഷിക്കാൻ സംസ്ഥാനത്തിന് ക്രൈംബ്രാഞ്ച് ഉണ്ടെന്ന മറുന്യായം ഉന്നയിക്കാൻ പഴുതുണ്ട്. എന്നാൽ, ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഈ പഴുതില്ല. അതിനെ നേരിടാനാണ് പുതിയ സംവിധാനം. അതേസമയം, ഇ.ഡിയുടെ വിപുലമായ അധികാരങ്ങൾ ഇതിന് ലഭിക്കില്ല. സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കാൻ നിലവിൽ ഇക്കണോമിക് ഒഫൻസ് വിംഗ് ഉണ്ടായിരിക്കെയാണ് ക്രൈംബ്രാഞ്ചിൽ തന്നെ പുതിയ വിഭാഗം രൂപീകരിക്കുന്നത്.
വൻ സാമ്പത്തിക തട്ടിപ്പുകളിൽ പൊലീസന്വേഷണം ഫലപ്രദമാവില്ലെന്ന് ചൂണ്ടിക്കാട്ടി ഇ.ഡിക്കോ സി.ബി.ഐക്കോ കൈമാറുകയാണ് കോടതികൾ ചെയ്യുന്നത്. മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയടക്കം ആരോപണ വിധേയരായ, പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ കേസിലടക്കം ഇ.ഡി അന്വേഷണമുണ്ട്. പുതിയ വിഭാഗം വരുന്നതോടെ ഇത്തരം കേസുകളിൽ ഇ.ഡി അന്വേഷണത്തിന് തടയിടാമെന്നാണ് സർക്കാർ കരുതുന്നത്.
ഡി.ജി.പിയുടെ ശുപാർശപ്രകാരം നാല് എസ്.പിമാരും 11 ഡിവൈ.എസ്.പിമാരും ഉൾപ്പെടെ 34 തസ്തികകൾ ഇതിനായി സൃഷ്ടിച്ചു. ഐ.ജിയാണ് തലവൻ. ജില്ലകളിൽ എസ്.പിമാരും ഡിവൈ.എസ്.പിമാരും മേധാവികളാവും.
ഇ.ഡിയുടെ ഇടപെടൽ
ലൈഫ്, കെ-ഫോൺ തുടങ്ങിയ സർക്കാരിന്റെ സ്വപ്നപദ്ധതികളിൽ ഇ.ഡിയുടെ അന്വേഷണം വിവാദമായി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ പ്രേരിപ്പിച്ചെന്ന സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ഫെഡറൽ സംവിധാനത്തെ മറികടക്കുന്നതാണ് ഇ.ഡിയുടെ നടപടികളെന്ന് മോൻസൺ കേസിൽ ഹൈക്കോടതിയിൽ സർക്കാർ നിലപാടെടുത്തു.
ന്യായീകരണം
ഓൺലൈനിലടക്കം സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ വിഭാഗമെന്നാണ് പൊലീസ് പറയുന്നത്. കേസുകളുടെ ബാഹുല്യം കാരണം ഇത്തരം മിക്കകേസുകളിലും പ്രതികൾ പിടിക്കപ്പെടാറില്ല.
കേസ് മുതൽ നോട്ടീസ് വരെ
കേന്ദ്രഏജൻസികൾ സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയത് അന്വേഷിക്കാൻ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി സ്റ്റേ ചെയ്തു
ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ചെടുത്ത രണ്ട് കേസുകളും ഹൈക്കോടതി റദ്ദാക്കി
ഈ കേസിൽ തെളിവുകൾ പരിശോധിക്കാൻ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ അനുമതി സുപ്രീംകോടതി സ്റ്റേ ചെയ്തു
ലൈഫ് മിഷൻ കോഴക്കേസിൽ ഫയലുകൾ വിളിച്ചുവരുത്താനുള്ള ഇ.ഡിയുടെ നീക്കത്തിൽ വിശദീകരണം തേടി നിയമസഭാ എത്തിക്സ് കമ്മിറ്റി നോട്ടീസയച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |