കോഴിക്കോട്: തിരുവല്ലയിലെ ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം ബി.ജെ.പിയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രക്തസാക്ഷിയെ കിട്ടിയ ആഹ്ലാദമാണ് സി.പി.എമ്മിനെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് വിശദീകരിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണൻ പൊലീസിനെ വിമർശിച്ചശേഷമാണ് എഫ്.ഐ.ആറിൽ പ്രതികൾ ബി.ജെ.പി പ്രവർത്തകരാണെന്ന് പൊലീസിന് പറയേണ്ടി വന്നത്. രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ് പറയാൻ പാടില്ലായിരുന്നെന്ന് കോടിയേരി പറഞ്ഞത് ശരിയല്ല. എ.കെ.ജി സെന്ററിൽ നിന്നാണോ പൊലീസിന് നിർദ്ദേശം കൊടുക്കുന്നത്. പിടിയിലായ പ്രതികളിൽ മൂന്നുപേർ സി.പി.എം അനുഭാവികളാണ്. ഒന്നാംപ്രതി ജിഷ്ണുവിൽ മാത്രമാണ് ബി.ജെ.പി ബന്ധം ആരോപിക്കാവുന്നത്. ലഹരി കച്ചവടവുമായി ബന്ധപ്പെട്ട ക്വട്ടേഷൻ സംഘമാണ് കൊലപാതകത്തിന് പിന്നിൽ. ഇവർക്ക് കൊല്ലപ്പെട്ട സി.പി.എം നേതാവുമായി ഉണ്ടായിരുന്ന ശത്രുതയും പരിശോധിക്കണം.
വാക്‌സിനെടുക്കാത്ത അദ്ധ്യാപകരുടെ ലിസ്റ്റ് പുറത്തുവിടാത്തത് എന്തുകൊണ്ടാണ്. വാക്‌സിനെടുക്കരുതെന്ന് മത നേതാക്കളാരും പറഞ്ഞിട്ടില്ല. സർക്കാരിന് ആരെയോ ഭയമുണ്ടെന്നും എം.ടി. രമേശ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |