അണ്ടർ സെക്രട്ടറിയുടേതിനു തുല്യമാക്കാൻ സാദ്ധ്യത
തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) പരിശീലനകാലത്ത് 81,800 രൂപ ശമ്പളം നിശ്ചയിച്ചതിൽ ഐ.എ.എസുകാരുടെ അതൃപ്തി പരിഹരിക്കാനാവാതെ സർക്കാർ.
ഐ.എ.എസിൽ തുടക്കശമ്പളം 56,100 രൂപയാണ്. അപാകത പരിഹരിക്കാൻ 25,000 രൂപ വരെ സ്പെഷ്യൽ പേ നൽകണമെന്ന ഐ.എ.എസുകാരുടെ ആവശ്യം അനുവദിച്ചാൽ ജനരോഷമുണ്ടാവുമെന്ന് സർക്കാർ ഭയക്കുന്നു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലും ജനങ്ങൾ ജീവിതച്ചെലവിലും നട്ടംതിരിയുമ്പോൾ ഇത്തരം ധൂർത്ത് തിരിച്ചടിയാവുമെന്നാണ് ആശങ്ക. അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുക്കും. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ കെ.എ.എസ് ശമ്പളം നിശ്ചയിച്ചതിന്റെ ഉത്തരവിറക്കിയിട്ടില്ല. കെ.എ.എസ് സ്കെയിൽ സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറിയുടേതിനു തുല്യമാക്കാനും ഇടയുണ്ട്.
കെ. എ. എസ് ഉദ്യോഗസ്ഥർക്ക് കളക്ടർമാർക്കും മുകളിൽ ശമ്പള സ്‌കെയിൽ അനുവദിക്കുകയും മറ്റു തസ്തികകളിലെ സ്ഥാനക്കയറ്റം തടയുകയും ചെയ്തതിൽ കൂടുതൽ ജീവനക്കാർ ആശങ്കയിലാണ്. ജില്ലാതലത്തിലെ ഉന്നത തസ്തികകളിൽ എത്താനുള്ള സാദ്ധ്യത തടഞ്ഞ് ഉന്നത തസ്തികകൾ പൂർണമായും കെ. എ. എസിൽ ലയിപ്പിക്കുമെന്നാണ് ആശങ്ക. ജില്ലകളിലെ ഡെപ്യൂട്ടി കളക്ടർമാരുടെ ശമ്പളത്തിലും ഏറെ ഉയർന്നതാണ് കെ.എ.എസ് സ്കെയിലെന്നാണ് ആക്ഷേപം. കെ.എ.എസിന്റെ ഗ്രേഡ് പേ ഒഴിവാക്കണമെന്ന് ഐ.എ.എസ്. അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. 2024ലെ ശമ്പളപരിഷ്‌കരണം കെ.എ.എസിനും ബാധകമാക്കേണ്ടി വരും. ഐ.എ.എസുകാർക്ക് 2026ലാണ് അടുത്ത ശമ്പളപരിഷ്‌കരണം. 12 വർഷം വരെ ശമ്പളത്തിലെ വ്യത്യാസം നിലനിൽക്കുമെന്നാണ് ഐ.എ.എസുകാരുടെ പരാതി. ജൂനിയർ ടൈം സ്‌കെയിൽ ഐ.എ.എസുകാർക്ക് 25,000 രൂപയും സീനിയർ ടൈം സ്‌കെയിൽ, ജൂനിയർ അഡ്‌മിനിസ്ട്രേറ്റീവ് ഗ്രേഡ് ഉദ്യോഗസ്ഥർക്ക് 10,000 രൂപയും സ്‌പെഷൽ പേ ആയി ഒൻപത് വർഷം നൽകണമെന്നും ഇത് എല്ലാവർഷവും പരിഷ്കരിക്കണമെന്നുമുള്ള ഐ.എ.എസുകാരുടെ ആവശ്യം നടപ്പായാൽ ഖജനാവിന് കോടികളുടെ ബാദ്ധ്യതയുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |