പത്തനംതിട്ട : മലമ്പനി വിമുക്ത ജില്ലയായിരിക്കുകയാണ് പത്തനംതിട്ട. ഇതൊടൊപ്പം കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളും മലമ്പനി വിമുക്തമായി. മലമ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ സാന്നിദ്ധ്യം പത്ത് വർഷത്തിലധികമായി ഈ ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള അവസാന ഘട്ട നടപടികൾ ആരോഗ്യ വകുപ്പ് തുടങ്ങി. അടുത്തവർഷം പ്രഖ്യാപനം നടത്തും. 2008 മുതലുള്ള പ്രാദേശികമായ കണക്കുകളിൽ മലമ്പനി റിപ്പോർട്ട് ചെയ്യാത്തത് ഈ ജില്ലകളിലാണ്. 1965 ൽ മലമ്പനി നിർമ്മാർജനം ചെയ്ത രാജ്യത്തെ ആദ്യ സംസ്ഥാനമായിരുന്നു കേരളം. ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതലായി എത്തിയതും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതും വർദ്ധിച്ചതോടെയാണ് മലമ്പനി വർദ്ധിച്ചത്. ദേശീയ പ്രാണി ജന്യ നിയന്ത്രണ പദ്ധതിയുടെ (ഡയറക്ടറേറ്റ് ഒഫ് നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം) ഭാഗമായാണ് മലമ്പനി വിമുക്ത പ്രഖ്യാപനം.
നടപടി ഇങ്ങനെ
മൂന്ന് വർഷമെങ്കിലും തദ്ദേശീയമായി മലേറിയ റിപ്പോർട്ട് ചെയ്യാതിരുന്നാൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലിന് ആരോഗ്യവകുപ്പ് റീജിയണൽ ഡയറക്ടർ വഴി സർട്ടിഫിക്കേഷനായി അപേക്ഷ നൽകാം. കൊതുക് രോഗം പരത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം. ശേഷം റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ടിന്റെ ആധികാരികത പരിശോധിക്കാൻ ഡബ്യു.എച്ച്.ഒ പ്രതിനിധികൾ പരിശോധന നടത്തും. അവർ അന്തിമ റിപ്പോർട്ട് തയ്യാറാക്കി ഡയറക്ടർ ജനറലിന് കൈമാറും. എല്ലാവർഷവും മലമ്പനി കണക്കുകൾ ലോകാരോഗ്യ സംഘടന അവലോകനം ചെയ്യാറുണ്ട്.
മലമ്പനി
കൊതുകിലൂടെ പകരുന്ന രോഗം. പ്ലാസ്‌മോഡിയം വിഭാഗത്തിൽപ്പെട്ട ഏകകോശ പരാദജീവികളാണ് മലമ്പനിക്ക് കാരണം. പ്ലാസ്‌മോഡിയം വൈവാക്‌സ്, പ്ലാഡിയം ഫൽസിപാദം എന്നിവയാണ് രാജ്യത്തെ മലമ്പനിക്ക് കാരണം.
രോഗലക്ഷണങ്ങൾ
ശക്തമായ പനിയോടൊപ്പം വിറയൽ, പേശി വേദന, മനംപുരട്ടൽ, ഛർദ്ദി, തൊലിപ്പുറത്തും കണ്ണിലും മഞ്ഞനിറം.
രോഗനിർണയം
രക്ത പരിശോധനയിൽ രോഗം നിർണയിക്കാം. സർക്കാർ ആശുപത്രികളിൽ മലമ്പനി രക്ത പരിശോധനയും ചികിത്സയും സൗജന്യമാണ്.
ചികിത്സ
സംശയം തോന്നുന്നവരുടെ രക്തം 24 മണിക്കൂറിനകം പരിശോധിച്ച് പോസിറ്റീവ് ആണെങ്കിൽ ഇവ ഏത് വിഭാഗമാണെന്ന് തരംതിരിക്കും. രോഗിയുടെ അവസ്ഥയും പ്രായവും കണക്കാക്കിയും മരുന്നുകൾ നൽകും.
"പത്ത് വർഷത്തിലധികമായി മലമ്പനിക്ക് കാരണമായ കൊതുകിന്റെ സാന്നിദ്ധ്യം അഞ്ച് ജില്ലകളിൽ കണ്ടെത്തിയിട്ടില്ല. സർട്ടിഫിക്കേഷനായുള്ള നടപടികൾ നടക്കുകയാണ്. "
വി.രാജശേഖരൻ
പത്തനംതിട്ട ജില്ലാ മലേറിയ ഓഫീസർ
2022 മാർച്ചിൽ പത്തനംതിട്ട ജില്ലയെ മലമ്പനി വിമുക്തമായി പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ആരോഗ്യ പ്രവർത്തകർക്കുളള പരിശീലന പരിപാടി ആരംഭിച്ചു.
ഡോ.എൽ.അനിതകുമാരി
ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |