ജക്കാർത്ത : ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ സ്ഥിതി ചെയ്യുന്ന സെമേരു അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഏറ്റവും ഒടുവിൽ ലഭ്യമായ വിവര പ്രകാരം ഒരാൾ കൊല്ലപ്പെട്ടന്നാണ് റിപ്പോർട്ട്. 41 പേർക്ക് പരിക്കേറ്റതായി ഇന്തോനേഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്ന് പേരെ കാണാനില്ല. ഡസൻ കണക്കിന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇന്നലെ പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.50 ഓടെയാണ് സ്ഫോടനമുണ്ടായത്. 40,000 അടി ഉയരത്തിലേക്കാണ് സ്ഫോടന ഫലമായി ചാരം ഉയർന്ന് പൊങ്ങിയത്.
അഗ്നിപർവത സ്ഫോടന ഫലമായി പ്രദേശത്ത് ശക്തമായ പുകയും ചാരവും നിറഞ്ഞു. സ്ഫോടനത്തിന് പിന്നാലെ കിഴക്കൻ ജാവ പ്രവിശ്യയിലെ ഗ്രാമങ്ങളിൽ നിന്ന് ജീവനുമായി ഓടി രക്ഷപ്പെടുന്ന നാട്ടുകാരുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തീയും ലാവയും ശക്തമായി ജനവാസ മേഖലകളിലേക്ക് ഒഴുകിയെത്തി.
പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത് ഊർജിതമാക്കിയിട്ടുണ്ട്. സെമേരുവിൽ നിന്നുള്ള കനത്ത പുക രക്ഷാപ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. അതേ സമയം, സ്ഫോടനം പ്രദേശത്ത് വ്യോമ ഗതാഗതത്തിൽ ഇതുവരെ തടസം സൃഷ്ടിച്ചിട്ടില്ല. ജാവ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവതമാണ് സെമേരു. ഏകദേശം 130 ഓളം സജീവ അഗ്നിപർവതങ്ങളാണ് ഇന്തോനേഷ്യയിലുള്ളത്. കഴിഞ്ഞ ജനുവരിയിലും സെമേരുവിൽ പൊട്ടിത്തെറിയുണ്ടായെങ്കിലും ആളപായമുണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |