കൊച്ചി:കളമശേരി പത്തടിപ്പാലത്ത് മെട്രോ തൂണിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. അപകടം സംബന്ധിച്ച കൂടുതൽ സിസിടിവി ദ്യശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണർ വെളിപ്പെടുത്തി.
ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മൻഫിയ (സുഹാന -21) കാറപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അപകടം നടന്ന കാറിൽ നാലാമതൊരാൾ കൂടിയുണ്ടായിരുന്നുവെന്ന സംശയവും ഇവർ പ്രകടിപ്പിച്ചിരുന്നു. അപകടവിവരം ഇയാളായിരുന്നു അറിയിച്ചതെന്നും എന്നാൽ അപകടശേഷം ഇയാൾ ഒളിവിൽ പോയെന്നുമാണ് ബന്ധുക്കൾ പറയുന്നത്. മൻഫിയയെ കൊല്ലുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ ആരോപിക്കുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പൊലീസ് വ്യക്തമാക്കി. കാറോടിച്ചിരുന്ന സൽമാനുൽ ഫാരിസിനെയും( 26) ഒപ്പമുണ്ടായിരുന്ന ജിബിൻ ജോൺസണെയും വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ഇടപ്പള്ളിയിൽ ഒരു സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പോകുന്നെന്ന് പറഞ്ഞായിരുന്നു മൻഫിയ വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഇക്കാര്യം സൽമാനുലോ ജിബിനോ സ്ഥിരീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |