SignIn
Kerala Kaumudi Online
Saturday, 20 April 2024 5.30 PM IST

കരുത്തനെ കണ്ട് കൊതിച്ച്  ഇഷ്ടമായി, വഴിമദ്ധ്യേ ഇന്ത്യൻ റഫാലുകളെ സഹായിച്ച യു എ ഇ നൽകിയ ഓർഡർ ഫ്രാൻസിനെ ഞെട്ടിച്ചു, ഒറ്റയടിക്ക് വാങ്ങുന്നത് 80 റഫാലുകളെ 

rafale

ദുബായ് : റഫാലുകൾക്ക് ഇത് നല്ല കാലം. ഇന്ത്യയ്ക്ക് മുപ്പത്തിയാറ് റഫാലുകളെ കൈമാറിയ ഫ്രാൻസിന് ഇപ്പോൾ ലഭിച്ച ഓർഡർ ആരെയും അമ്പരപ്പിക്കുന്നതാണ്. 19 ബില്യൺ ഡോളറിന്റെ ആയുധ കരാറിലാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സും ഫ്രാൻസും ഒപ്പു വച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഇടപാട് റഫാൽ യുദ്ധവിമാനവുമായി ബന്ധപ്പെട്ടുള്ളതാണ്. എൺപത് പുത്തൻ റഫാലുകളെയാണ് യു എ ഇ ഫ്രാൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസം വിവിധ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എത്തിയപ്പോഴാണ് യു എ ഇ കരാറിൽ ഒപ്പിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇരു രാജ്യങ്ങളും ഒപ്പു വച്ചത്.

കരാർ എന്നത്തേക്കാളും ശക്തവും പ്രാദേശിക സ്ഥിരതയ്ക്ക് നേരിട്ട് സംഭാവന നൽകുന്നതുമായ തന്ത്രപരമായ പങ്കാളിത്തം ഉറപ്പിക്കുന്നു എന്നാണ് കരാറിൽ ഒപ്പുവെച്ചതിന് ശേഷം ഫ്രഞ്ച് പ്രസിഡന്റ് പ്രസ്താവിച്ചത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായാണ് അദ്ദേഹം കരാർ ഒപ്പിട്ടത്. ദുബായ് എക്സ്‌പോ 2020മായി ബന്ധപ്പെട്ടാണ് ഇമ്മാനുവൽ മാക്രോൺ യു എ ഇ സന്ദർശിച്ചത്.

എന്ത് കൊണ്ട് റഫാൽ ?

തങ്ങളുടെ പ്രധാന സുരക്ഷാ സഖ്യകക്ഷിയായ അമേരിക്കയിൽ നിന്നും ആയുധങ്ങൾ എക്കാലത്തും വാങ്ങിക്കൂട്ടുന്നതിലാണ് ഗൾഫ് രാജ്യങ്ങൾ താത്പര്യം കാട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ ഭീമമായ ഒരു ആയുധ കരാർ ഫ്രാൻസുമായി യു എ ഇ ഒപ്പുവച്ചത് എന്തിനെന്ന ചർച്ചയും ഉയരുന്നുണ്ട്. ഗൾഫ് മേഖലയിൽ അമേരിക്കയുടെ ശ്രദ്ധ കുറയുന്നതാണോ ഇത്തരമൊരു ചിന്തയിലേക്ക് യു എ ഇ കടന്നതെന്നും കരുതുന്നവരുണ്ട്. അടുത്തിടെ യു എ ഇയുമായി ഇടയ്ക്ക് അസ്വാരസ്യങ്ങളുണ്ടായിരുന്ന ഗൾഫ് രാഷ്ട്രമായ ഖത്തറും 36 റഫാലുകളെ ഫ്രാൻസിൽ നിന്നും സ്വന്തമാക്കിയിരുന്നു.

റഫാലുകളെ യു എ ഇ വാങ്ങിയത് മറ്റൊരു രാജ്യമായ ഇന്ത്യയുടെ പാത പിന്തുടർന്നാണ്. റഫാലുകളുടെ സ്ഥിരതയും, കരുത്തുമാണ് ഇവിടെ യു എ ഇയെ ഇടപാടിലേക്ക് നയിച്ചത്. റഫാൽ നിർമ്മാതാക്കളായ ദസ്സാൾട്ട് ഏവിയേഷൻ മുൻപ് നിർമ്മിച്ച ഫ്രഞ്ച് നിർമിത മിറാഷ് 2000 യുദ്ധവിമാനങ്ങൾ യു എ ഇയുടെ ആയുധ ശേഖരത്തിലുണ്ട്. ഇന്ത്യയിലും ഈ അവസ്ഥ സമാനമായിരുന്നു. ഇന്ത്യയിലേക്കുള്ള റഫാലുകളുടെ നോൺ സ്‌റ്റോപ് പറക്കലിൽ ആകാശത്ത് വച്ച് എണ്ണ നിറയ്ക്കുന്നതിനും മറ്റുമായി സഹായം നൽകിയതും യു എ ഇയുടെ സൈനിക വിമാന ടാങ്കറുകളായിരുന്നു. 2011 മുതൽ റഫാലുകളെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് യു എ ഇ ഫ്രാൻസ് ചർച്ചകൾ നടക്കുകയാണ്.

യു എ ഇയുടെ ഭീമൻ കരാർ ലഭിച്ചതോടെ ഫ്രഞ്ച് ആയുധ നിർമ്മാണ കമ്പനിക്ക് 2031 അവസാനം വരെയുള്ള പ്രവർത്തനങ്ങൾക്കാണ് ഊർജം ലഭിച്ചിരിക്കുന്നത്. ഈ കരാർ ഫ്രാൻസിലെ 7,000 തൊഴിലവസരങ്ങളെ നേരിട്ട് പിന്തുണയ്ക്കുകയും ചെയ്യും. ഇന്ത്യയുമായുള്ള ഇടപാട് അന്തിമ ഘട്ടത്തിൽ എത്തി നിൽക്കേ നിലവിൽ ഗ്രീസ്, ഈജിപ്ത്, ക്രൊയേഷ്യ എന്നീ രാജ്യങ്ങളുമായിട്ടാണ് ഫ്രാൻസ് റഫാലിനായി കരാർ ഏർപ്പെട്ടിട്ടുള്ളത്. വിവിധ രാജ്യങ്ങൾക്ക് നൽകിയിട്ടുള്ള വാഗ്ദ്ധാനം പാലിക്കണമെങ്കിൽ റഫാൽ ഉൽപ്പാദനം വർദ്ധിപ്പിക്കേണ്ട അവസ്ഥയിലാണ് കമ്പനി. യു എ ഇയുടെ ഓർഡർ വന്നതോടെ വിമാനകമ്പനിയുടെ ഓഹരികൾ 9 ശതമാനത്തിലധികം ഉയർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAFALE, RAFALE JET, INDIA RAFALE, IAF, UAE, UAE FRANCE, BIGGEST ORDER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.