ലക്നൗ : മോഷണം പോയ വ്യോമസേന വിമാനമായ മിറാഷിന്റെ ടയർ തിരികെ ലഭിച്ചു. നവംബർ 27 ന് ലക്നൗവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിൽ നിന്നുമാണ് യുദ്ധവിമാനത്തിന്റെ ടയർ മോഷണം പോയത്. ഉത്തർപ്രദേശിലെ ലക്നൗ എയർബേസിന് സമീപത്തായിട്ടാണ് മോഷണം നടന്നത്. നവംബർ 27 ന് ലക്നൗവിലെ ബക്ഷികതാലാബ് എയർബേസിൽ നിന്ന് ജോധ്പൂർ എയർബേസിലേക്ക് വ്യോമസേനയുടെ സാധനങ്ങളുമായി പോയ ട്രക്കിൽ നിന്നുമാണ് മിറാഷിന്റെ ടയർ മോഷണം പോയത്. സംഭവത്തിൽ എഫ് ഐ ആർ ഇട്ട് പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മോഷണം പോയ ടയർ ലഭിച്ചതായി പൊലീസ് അറിയിച്ചത്.
പൊലീസ് നൽകുന്ന വിവരം ഇപ്രകാരമാണ്. ഡിസംബർ നാലിന് ബക്ഷി കി തലാബ് എയർഫോഴ്സ് സ്‌റ്റേഷനിൽ രണ്ട് പേർ ടയറുമായി എത്തുകയായിരുന്നു. മോഷണം നടന്നിടത്തു നിന്നും ലഭിച്ചതാണെന്നും, ട്രക്കിന്റെ ടയറാണെന്ന് കരുതി എടുത്തതാണെന്നും അവർ പറഞ്ഞു. ലഭിച്ച ടയർ തങ്ങളുടെ സപ്ലൈ ഡിപ്പോയിൽ നിന്നുള്ളതാണെന്നും, അത് മിറാഷ് ജെറ്റിന്റേതാണെന്നും എയർഫോഴ്സ് സ്ഥിരീകരിച്ചിട്ടുമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവർ ഹേം സിംഗ് റാവത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ട്രക്കുമായി പോയപ്പോൾ ഷഹീദ് പഥിൽ വച്ച് ഗതാഗത കുരുക്കുണ്ടായെന്നും ഈ സാഹചര്യം മുതലെടുത്ത് സ്‌കോർപിയോ വാഹനത്തിൽ എത്തിയവർ ടയർ കെട്ടാൻ ഉപയോഗിച്ച ചരട് ഊരിമാറ്റി മോഷണം നടത്തുകയായിരുന്നു എന്നുമാണ് ട്രക്ക് ഉടമ നൽകുന്ന മൊഴി. വിവരമറിഞ്ഞ് ട്രക്ക് ഡ്രൈവർ ഇറങ്ങിയപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. പുലർച്ചെ 12:30 നും 1 മണിക്കും ഇടയിലായിരുന്നു സംഭവം. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മിറാഷ് 2000 യുദ്ധവിമാനത്തിന്റെ അഞ്ച് ചക്രങ്ങളായിരുന്നു ട്രക്കിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |