മുംബയ്: രണ്ടാം ടെസ്റ്റിൽ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡ് ഇന്ത്യക്കു മുന്നിൽ പതറുന്നു. ആദ്യ ഇന്നിംഗ്സിൽ വെറും 62 റണ്ണിന് പുറത്തായ ന്യൂസിലാൻഡിന് രണ്ടാം ഇന്നിംഗ്സിൽ 540 റണ്ണിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ നൽകിയത്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ആതിഥേയർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെന്ന നിലയിലാണ്. രണ്ട് ദിവസവും അഞ്ച് വിക്കറ്റും ശേഷിക്കേ ന്യൂസിലാൻഡിന് ജയിക്കാൻ 400 റൺസ് ഇനിയും വേണം. ആദ്യ ടെസ്റ്റിൽ ന്യൂസിലാൻഡിന് സമനില നേടിക്കൊടുത്ത രചിൻ രവീന്ദ്ര (2), ഹെൻറി നിക്കോൾസ് (36)എന്നിവരാണ് ക്രീസിൽ.
അർദ്ധ സെഞ്ച്വറി നേടിയ ഡാരിൽ മിച്ചലാണ് ന്യൂസിലാൻഡ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 92 പന്തുകളിൽ 60 റണ്ണെടുത്ത മിച്ചലിനെ അക്സർ പട്ടേലിന്റെ പന്തിൽ ജയന്ത് യാദവ് പിടികൂടുകയായിരുന്നു. ഓപ്പണർമാരായ ടോം ലാതം (6), വിൽ യങ് (20), റോസ് ടെയ്‍ലർ (6), ടോം ബ്ലണ്ടൽ (0) എന്നിവർക്കൊന്നും ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ഇന്ത്യ ബൗളർമാരിൽ രവിചന്ദ്രൻ അശ്വിൻ ആയിരുന്നു എറ്റവും വലിയ അപകടകാരി. വിക്കറ്റിൽ നിന്നും മികച്ച ടേൺ കണ്ടെത്തുന്ന അശ്വിനെ നേരിടുകയായിരിക്കും നാലാം ദിനത്തിൽ ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഇതിനോടകം തന്നെ അശ്വിൻ ന്യൂസിലാൻഡിന്റെ മൂന്ന് മുൻ നിര വിക്കറ്റുകൾ പിഴുത് കഴിഞ്ഞു. രണ്ട് വിക്കറ്റെടുത്ത അക്സർ പട്ടേൽ അശ്വിന് മികച്ച പിന്തുണ നൽകുന്നുണ്ട്. ന്യൂസിലാൻഡ് നിരയിൽ ടോം ബ്ലണ്ടൽ റണ്ണൗട്ടാകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |