മുംബയ്: ഇന്ത്യക്കെതിരായ മുംബയ് ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ തകർന്നു കൊണ്ടിരിക്കുന്ന ന്യൂസിലാൻഡിനെ കരകയറ്റാൻ ഇന്ത്യക്ക് വേണ്ടി മായങ്ക് അഗർവാൾ കളിച്ചത് പോലൊരു ഇന്നിംഗ്സ് കളിക്കാനായിരുന്നു തന്റെ ശ്രമമെന്ന് ന്യൂസിലാൻഡ് ബാറ്റർ ഡാരിൽ മിച്ചൽ. മൂന്നാം ദിവസത്തെ കളിക്ക് ശേഷം മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മിച്ചൽ. ഒന്നാം ഇന്നിംഗ്സിൽ തുടക്കത്തിൽ തകർന്ന ഇന്ത്യയെ കരക്കയറ്റിയത് മായങ്ക് നേടിയ 150 റണ്ണായിരുന്നു. രണ്ടാം ഇന്നിംഗ്സിലും 60 റൺസ് നേടിയ മായങ്ക് തന്റെ മികവ് തെളിയിച്ചിരുന്നു.
ന്യൂസിലാൻഡിന്റെ ബൗളർമാരുടെ മേൽ സമ്മർദ്ദം ഉണ്ടാക്കുന്ന രീതിയിലാണ് മായങ്ക് അഗർവാൾ കളിച്ചതെന്നും അത്തരത്തിലൊരു ഇന്നിംഗ്സിനാണ് താനും ശ്രമിച്ചതെന്ന് മിച്ചൽ മത്സരശേഷം പറഞ്ഞു. എന്നാൽ തന്റെ ലക്ഷ്യത്തിലെത്താൻ സാധിച്ചില്ലെന്നും ടീം തന്നിൽ ഏൽപ്പിച്ച ഉത്തരവാദിത്തം പൂർത്തിയാക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നും മിച്ചൽ വ്യക്തമാക്കി. ബാറ്റിംഗ് ടീമിന് നിറയെ വെല്ലുവിളികൾ ഉയർത്തുന്ന ഒരു വിക്കറ്റാണ് മുംബയിൽ ഒരുക്കിയിരിക്കുന്നതെന്നും ബൗളർമാർക്ക് മികച്ച രീതിയിൽ ടേൺ കണ്ടെത്താൻ സാധിക്കുന്നുണ്ടെന്നും മിച്ചൽ പറഞ്ഞു. മത്സരത്തിലെ സമ്മർദ്ദം നിലവിൽ ബാറ്റർമാർക്കാണെന്നും അത് തിരിച്ച് ബൗളർമാരിലേക്ക് എത്തിക്കുക എന്നതാണ് കളി തിരിച്ചു പിടിക്കാനുള്ള മാർഗമെന്നും ന്യൂസിലാൻഡ് താരം വ്യക്തമാക്കി. താൻ ശ്രമിച്ചതും അതിനു വേണ്ടിയാണെങ്കിലും തന്റെ ഉദ്യമത്തിൽ വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |