ബാംബോലിം: ഐ എസ് എല്ലിലെ കരുത്തരായ ഒഡീഷ എഫ് സിയെ 2-1ന് പരാജയപ്പെടുത്തി കേരളാ ബ്‌ളാസ്റ്റേഴ്സ് സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. അൽവാരോ വാസ്ക്വസ് (62ാം മിനിട്ട്), പ്രശാന്ത് കെ (85 ാം മിനിട്ട്) എന്നിവരാണു ബ്‌ളാസ്റ്റേഴ്സിനു വേണ്ടി ഗോളുകൾ നേടിയത്. പ്രതിരോധത്തിലും മുന്നേറ്റത്തിലും മികച്ച ഒത്തിണക്കമാണ് ബ്‌ളാസ്റ്റേഴ്സ് ഇന്ന് കളത്തിൽ കാഴ്ചവച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളടിക്കാൻ പരാജയപ്പെട്ട മത്സരത്തിലെ എല്ലാ ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.
ഒഡീഷ പ്രതിരോധത്തിലുണ്ടായ പിഴവുകളിൽ നിന്നാണ് ബ്‌ളാസ്റ്റേഴ്സിന്റെ ഗോളുകൾ പിറന്നതെങ്കിൽ, ബ്‌ളാസ്റ്റേഴ്സ് പ്രതിരോധനിരയിലെ ഖബ്രയുടേയും സിപോവിച്ചിന്റെയും പരസ്പര ധാരണയിൽ ഉണ്ടായ പിഴവാണ് ഒഡീഷയുടെ ഗോളിലേക്ക് നയിച്ചത്. രണ്ടാം പകുതിയുടെ അധിക സമയത്ത് ഒഡിഷയ്ക്കു വേണ്ടി പകരകാരൻ നിഖിൽ രാജാണ് ആശ്വാസ ഗോള്‍ കണ്ടെത്തിയത്. 20കാരനായ നിഖിൽ രാജിന്റെ ആദ്യ ഐ എസ് എൽ മത്സരം കൂടിയാണിത്.
മദ്ധ്യനിരയിൽ അഡ്രിയാൻ ലൂണയും സഹലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബ്‌ളാസ്റ്റേഴ്സിന്റെ വിജയത്തിന് പിന്നിൽ ഇരുവരുടേയും പങ്ക് വളരെ വലുതാണ്. ഈ വിജയത്തോടെ ബ്‌ളാസ്റ്റേഴ്സ് അഞ്ചു പോയിന്റുമായി പൊയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളിൽനിന്ന് ഒരു ജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണു ബ്‌ളാസ്റ്റേഴ്സിന്റെ പേരിലുള്ളത്. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഒഡീഷ അപ്രതീക്ഷിതമായാണ് ബ്‌ളാസ്റ്റേഴ്സിന് മുന്നിൽ പരാജയപ്പെട്ടത്. ആറ് പോയിന്റുകളുമായി പൊയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ഒഡീഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |