ബാലരാമപുരം: കൂട്ടുകാരെപ്പോലെ രുചിയുള്ള ആഹാരം കഴിക്കാനും പുത്തൻ ഉടുപ്പിട്ട് സ്കൂളിൽ പോകാനും കൊച്ചുകാവേരിക്കും ആഗ്രഹമുണ്ട്. വിധി അമ്മയെ തന്നിൽ നിന്ന് അകറ്റുകയും അച്ഛൻ അകാലത്തിൽ പൊലിയുകയും ചെയ്തതോടെ കാവേരിക്ക് ഇതെല്ലാം നിറമുള്ള സ്വപ്നങ്ങൾ മാത്രമാണ്. ഒന്നും വേണ്ട ചോർന്നൊലിക്കാത്ത അടച്ചുറപ്പുള്ള വീട്ടിൽ ഒന്നിനെയും പേടിക്കാതെ ഉറങ്ങണമെന്നുള്ള ആഗ്രഹവും മുത്തശ്ശിയുടെ തണലിൽ മാത്രം കഴിയുന്ന ഈ അഞ്ചാംക്ലാസുകാരിക്ക് അന്യമാണ്.
പൊളിഞ്ഞ് വീഴാറായ ഐത്തിയൂരിലെ വാടകവീട്ടിലാണ് മുത്തശ്ശി സരസമ്മയ്ക്കൊപ്പം കാവേരി കഴിയുന്നത്. അച്ഛനുമായി പിണങ്ങി അമ്മ വീടുവിട്ടിറങ്ങുമ്പോൾ കാവേരിക്ക് ഒരു വയസ്. അച്ഛൻ സതീഷിന്റെയും മുത്തശ്ശിയുടെയും തണലിലായിരുന്നു പിന്നീടുള്ള ജീവിതം. ആറ് മാസങ്ങൾക്കു മുമ്പ് പിതാവ് ന്യുമോണിയ ബാധിച്ച് മരിച്ചതോടെയാണ് ഈ ഒമ്പതുവയസുകാരിയുടെ ജീവിതം ഇരുട്ടിലായത്. തന്റെ മകളെ പൊന്നുപോലെ നോക്കണം എന്ന് മാത്രമാണ് സതീഷ് മരണക്കിടക്കയിൽ അമ്മയോട് ആവശ്യപ്പെട്ടത്.
എന്നാൽ വാടകവീട്ടിൽ വയറുനിറച്ചുണ്ണുവാൻ പോലും വഴിയില്ലാതെയാണ് ഇരുവരും കഴിയുന്നത്. സരസമ്മ കൂലിപ്പണിക്ക് പോയാണ് വീട് പുലർർത്തുന്നത്. ഇവർ താമസിക്കുന്ന വാടകവീടാകട്ടെ ചോർന്നൊലിക്കുകയാണ്. സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ കൊവിഡ് കാലത്ത് പഠനവും മുടങ്ങി. ഒരുദിവസം എലിയെപ്പിടിക്കാനെത്തിയ പാമ്പ് വീണതാകട്ടെ ഉറക്കത്തിലായിരുന്ന ഇരുവരുടെയും ദേഹത്താണ്. പ്രായധിക്യവും രോഗങ്ങളും കാരണം സരസമ്മയ്ക്ക് ജോലിക്ക് പോകാനും കഴിയാതായതോടെ നാട്ടുകാരുടെ സഹായം മാത്രമാണ് ഇവർക്ക് ആശ്രയം. അടച്ചുറപ്പുള്ള വീടിനായി ഇവർ നിരവധി തവണ നിവേദനം നൽകിയെങ്കിലും അവഗണന മാത്രമായിരുന്നു ഫലം. സുമനസുകളുടെ കനിവ് മാത്രമാണ് ഇനി ഏക പ്രതീക്ഷ. കാവേരിയുടെ പേരിൽ ഇന്ത്യൻ ബാങ്ക് ബാലരാമപുരം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ 6543291736. ഐ.എഫ്.എസ്.സി കോഡ് IDIB000B004. ഫോൺ-8089953128.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |