അതിരപ്പിള്ളി: അമിതമായ മഴ പെയ്തിട്ടും കാട്ടിൽ വെള്ളം കുറയുന്നു. നീർച്ചാലുകളുൾപ്പെടെ ശോഷിച്ച് നേരത്തെ ഉണങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നാണ് പ്രദേശവാസികളുടെ ആശങ്ക. അതിനാൽ ഇപ്രാവശ്യം നാട്ടിൻപുറങ്ങളിൽ ആന ശല്യം ഉൾപ്പെടെ കൂടാൻ സാദ്ധ്യതയേറെയാണെന്ന ആശങ്കയാണ് മലയോര വാസികൾ പങ്കുവയ്ക്കുന്നത്. അതേസമയം കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് അമിതമായ മഴ പെയ്യുന്ന വേളയിൽ പെട്ടെന്നു തന്നെ വരൾച്ചയും സംഭവിക്കുമെന്ന് ഈ മേഖലയിൽ ഗവേഷണം നടത്തുന്ന ഇക്യുനോക്ട് കമ്മ്യൂണിറ്റി സോഴ്സ്ഡ് മോഡലിംഗ് സൊല്യൂഷൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. സി.ജി. മധുസൂദനൻ പറയുന്നു. ഭൂമിയുടെ അടിയിലുള്ള പതിനായിരക്കണക്കിന് ഉറവകളുടെ ഘടനയ്ക്ക് മാറ്റം വരുന്നതാണ് പ്രധാന കാരണം. അമിതമായ മഴയാൽ ഭൂമിക്കടിയിലുള്ള ഉറവകൾ വികസിക്കും. ഘടനയിൽ മാറ്റം വന്ന ഇത്തരം ഉറവകളിൽകൂടി (സോയിൽ പൈപ്പുകൾ) ഉപരിതലത്തിൽ സംഭരിക്കപ്പെട്ടിരിക്കുന്ന വെള്ളം മുഴുവൻ പുഴയിലേയ്ക്ക് ഒഴുകിപ്പോവും. ഇതു മൂലം മഴ നിലയ്ക്കുന്നതിന് പിന്നാലെ വരൾച്ചയും സംഭവിക്കും. ഇതാണ് കാട്ടിലെ ഉറവകൾ ശരവേഗത്തിൽ വറ്റുന്നതിന് ഇടയാക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ക്രമാതീത മഴയുണ്ടായതിനാൽ ഉൾവനത്തിൽ ഇതുവരെയും മൃഗങ്ങൾക്ക് വെള്ളത്തിന് മുട്ടുണ്ടായില്ല. എന്നാൽ മലയിൽ നിന്നുള്ള നീരൊഴുക്കെല്ലാം നിലച്ചുതുടങ്ങി. തോടുകളിൽ ഇതിന്റെ പ്രതിഫലനം കാണാം. കുടിവെള്ളം കിട്ടിയില്ലെങ്കിൽ മൃഗങ്ങൾ അതു തേടി പുഴയിലെത്തും. റോഡ് മുറിച്ചു കടക്കുന്ന ഇവ ഇക്കുറി നാട്ടിൽ കൂടുതൽ കുഴപ്പം ഉണ്ടാക്കുമെന്നാണ് ആശങ്ക. കൂടുതൽ അപകടം ആനകളാണ്. ആനകളുടെ പെരുപ്പമുണ്ടായിട്ടില്ലെന്ന് വനം വകുപ്പ് പറയുന്നുണ്ടെങ്കിലും മറിച്ചാണ് അനുഭവമെന്ന് നാട്ടുകാർ പറയുന്നു. ഒന്ന് രണ്ട് വർഷമായി മൃഗങ്ങൾ ജനവാസ കേന്ദ്രത്തിലെത്തി നാശം വിതക്കുന്നുണ്ട്.
കർമ്മപദ്ധതിയുമായി അതിരപ്പിള്ളി പഞ്ചായത്ത്
നാട്ടുകാരെ വന്യമൃഗ ശല്യത്തിൽ നിന്നും രക്ഷിക്കാൻ കർമ്മ പരിപാടി ആവിഷ്‌കരിക്കാൻ അതിരപ്പിള്ളി പഞ്ചായത്ത്. ഇതിന്റെ മുന്നോടിയായി വനം വകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുകയാണ് പ്രസിഡന്റ് കെ.കെ. റിജേഷ്. തിങ്കളാഴ്ച പഞ്ചായത്ത് ഹാളിൽ നടക്കുന്ന യോഗത്തിൽ ജനപ്രതിനിധികളും പങ്കെടുക്കും. പല മേഖലകളിലും ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വന്യമൃഗങ്ങളെ തടയാൻ ഇതൊന്നും പര്യാപ്തമല്ല. ആന, പന്നി, മാൻ, കുരങ്ങ്, മലയണ്ണാൻ തുടങ്ങി വലുതും ചെറുതുമായ വന്യജീവികൾ ഇവിടെ പ്രശ്നം തീർക്കുന്നുണ്ട്. ഇതിനെ ചെറുക്കാൻ സന്നദ്ധ സംഘടന രൂപീകരിക്കലും ലക്ഷ്യമിടുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ് പറഞ്ഞു. വെറ്റിലപ്പാറ 14, 15 പ്രദേശങ്ങളിലും ചിക്ലായി ഭാഗത്തുമാണ് കൂടുതൽ ശല്യം.
കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് അമിതമായ മഴ പെയ്യുന്ന വേളയിൽ പെട്ടെന്നു തന്നെ വരൾച്ചയുമുണ്ടാകും. ഭൂമിയുടെ അടിയിലുള്ള പതിനായിരക്കണക്കിന് ഉറവകളുടെ ഘടനയ്ക്ക് മാറ്റം വരുന്നതാണ് കാരണം. ഉരുൾപൊട്ടലുണ്ടാകുന്ന തോടുകളിലും ഇത്തരത്തിൽ വരൾച്ച സംഭവിക്കുന്നുണ്ട്. ഉറവകൾ വറ്റാതിരിക്കാൻ ജനകീയ ഇടപെടലുകളിലൂടെ പദ്ധതികൾ ആവിഷ്കരിക്കപ്പെടണം.
ഡോ. സി.ജി. മധുസൂദനൻ
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
ഇക്യുനോക്ട് കമ്മ്യൂണിറ്റി സോഴ്സ്ഡ് മോഡലിംഗ് സൊല്യൂഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |