വിതുര: വിതുര പഞ്ചായത്തിലെ വിതുര, മണിതൂക്കി വാർഡുകളുടെ പരിധിയിൽപെടുന്ന കളിയിക്കൽ ഗ്രാമം മഴ പെയ്താൽ വെള്ളത്തിനടിയിലാകാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. മഴയത്ത് ഭീതിയോടെയാണ് കളിയിക്കൽ നിവാസികൾ കഴിയുന്നത്. മഴ കനത്താൽ പ്രദേശത്തുകൂടി ഒഴുകുന്ന തോട് പുഴയായി മാറുകയും, കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറുകയുമാണ് പതിവ്.
വർഷങ്ങൾക്ക് മുൻപ് കൈതോടായിരുന്നുവെങ്കിൽ ഇന്ന് പുഴയ്ക്ക് സമാനമായി മാറി. ഒാരോ മഴ കഴിയുംതോറും തോട് വലുതാകുന്ന അവസ്ഥയാണ്. മാത്രമല്ല കരയിടിച്ചിൽ മൂലം റോഡിന്റെ വീതി കുറയുകയും ചെയ്യും. വീതിക്കുറവ് മൂലം വാഹനങ്ങൾ തോട്ടിൽ പതിച്ച സംഭവവുമുണ്ട്.
തോട്ടരികിലെ പുരയിടം ഇടിഞ്ഞ് വീഴുകയും, റബർമരങ്ങളും മറ്റും കടപുഴകി വീണ് തോട്ടിലൂടെ ഒഴുകിപോകുകയും ചെയ്യാറുണ്ട്. മലവെള്ളപ്പാച്ചിൽ മൂലം തോട് കരകവിഞ്ഞ് റോഡിലൂടെ ഒഴുകുന്നതുമൂലം ഗതാഗതതടസവും ഉണ്ടാകും.
അതേസമയം തോട് നാട്ടുകാരുടെ ആശ്രയം കൂടിയാണ്. വേനൽക്കാലത്ത് കുളിക്കാനും കന്നുകാലികളെ കുളിപ്പിക്കാനും മറ്റും ധാരാളം പേർ കളിയിക്കൽ തോടിനെയാണ് ആശ്രയിക്കുന്നത്.
തോട് സംരക്ഷിക്കാൻ അനവധി തവണ കളിയിക്കൽ നിവാസികൾ മന്ത്രിക്കും, എം.പിക്കും, എം.എൽ.എക്കും, ത്രിതലപഞ്ചായത്ത് പ്രതിനിധികൾക്കും നിവേദനം നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കൂടാതെ നിരവധി പ്രാവശ്യം സമരങ്ങളും നടന്നു. ഇടക്കാലത്ത് തോട്ടരികിൽ ചില മിനുക്കുപണികൾ നടത്തിയെങ്കിലും മഴയായതോടെ പൂർവസ്ഥിതിയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |