മുത്തങ്ങ: വനഗ്രാമത്തോട് ചേർന്നുളള പാടങ്ങളിൽ കഴിഞ്ഞ ദിവസം പെയ്ത മഴ തകർത്തത് മുളളുവക്കുറുമന്റെ പ്രതീക്ഷകൾ. മുത്തങ്ങക്കാടുകൾക്കുള്ളിലെ മന്മഥമൂല , അത്തിക്കുനി, ആലത്തൂർ , കുമിഴി , റാംപള്ളി, കോളൂർ തുടങ്ങിയ ആദിവാസി ഗ്രാമങ്ങളിലെ നെൽവയലുകളിൽ വിളഞ്ഞ കതിരുകളാണ് നൂൽപ്പുഴയിലേക്ക് ഒഴുകിയത്, ബാക്കിയുള്ളവ മണ്ണിൽ പുതഞ്ഞു. മന്മഥമൂല, റാംപള്ളി, ആലത്തൂർ, അത്തിക്കുനി, കോളൂർ വയലുകൾ മുള്ളുവക്കുറുമ ആദിവാസി കർഷകരുടെതാണ്. ഈ ഗോത്രം ഒന്നടങ്കം കർഷകരുമാണ്. അര ഏക്കർ മുതൽ ഒരേക്കർ വരെ വയലാണ് ഓരോ കുടുംബത്തിനും.
നല്ല വിളവാണ് ഇക്കുറി ഉണ്ടായത്. മഴ തുടരുന്നതിൽ ആശങ്ക ഉണ്ടായിരുന്നു. നെല്ല് വിളഞ്ഞ് കണ്ടത്തിൽ വീണു തുടങ്ങിയിരുന്നു. മഴ വരുന്നതിന് മുമ്പ് കൊയ്യാൻ വേണ്ടി പ്രദേശവാസികൾ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.ഇതിനായി കൊയ്‌ത്ത് യന്ത്രങ്ങളും പാടത്തേക്കിറങ്ങി. എന്നാൽ കനത്ത മഴയെ തുടർന്ന് മന്മഥമൂലയിൽ ചളിക്കുളമായ വയൽക്കണ്ടത്തിൽ രണ്ട് കൊയ്ത്ത് യന്ത്രങ്ങൾ ചളിയിൽ പൂഴ്ന്നു കിടക്കുകയാണ്. അത്തിക്കുനി വയൽ വിജനമാണ്. ആലത്തൂർ വയലിൽ രണ്ടിടത്തായി രണ്ടു കൊയ്ത്ത് യന്ത്രങ്ങൾ ചളിയിൽ കിടക്കുന്നുണ്ട്. കൊയ്തു യന്ത്രം ആദ്യമായാണ് ഈ വയലുകളിലെത്തുന്നത്.
മഴ തുടർച്ചയായി കിട്ടിയതിനാലായിരിക്കണം ഇത്തവണ നല്ല വിളവായിരുന്നു. എന്നാൽ മഴ നിർത്താതെ പെയ്തതോടെ എല്ലാം വെള്ളത്തിലായി. നെല്ലെങ്കിലും കിട്ടുമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. വൈക്കോൽ പോലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് പാടം. കന്നുകാലികൾക്ക് എന്ത് തീറ്റ കൊടുക്കുമെന്ന ആകുലതയും അവരെ വേട്ടയാടുന്നു. കൊയ്ത്തുകാലത്ത് മഴ മൂടലും വളരെ വിരളമായി ഒന്നോ രണ്ടോ മഴയുമല്ലാതെ തുടർച്ചയായ മഴ ഓർമ്മയിൽ ഇല്ലെന്ന് 88 വയസായ കരിമ്പണ്ണൻ പറയുന്നു.
'ഭൂമിയ്ക്ക് ചൂടു കൂടുന്നതു മൂലമുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അത് താറുമാറാക്കുന്ന പ്രാക്തന സമൂഹങ്ങളുടെയും കർഷകരുടെയും അതിജീവനത്തെക്കുറിച്ചുമാണ് പരിസ്ഥിതി പ്രവർത്തകർ വയനാട്ടിൽ വിലപിക്കുന്നത് '-
എൻ. ബാദുഷ, സെക്രട്ടറി , വയനാട് പ്രകൃതി സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |