ജക്കാർത്ത : ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ സ്ഥിതി ചെയ്യുന്ന സെമേരു അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. 98 പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിൽ ഗർഭിണികളായ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. സെമേരുവിന്റെ സമീപമുള്ള ഗ്രാമങ്ങൾ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളും ചാരവും പുകയും കൊണ്ട് നിറഞ്ഞത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
സ്ഫോടനത്തിന് പിന്നാലെ 300 ഓളം കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിച്ചിരുന്നു. കൃത്യമായ കണക്ക് വ്യക്തമല്ലെങ്കിലും പത്തോളം പേരെയാണ് കാണാതായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ലുമാജാംഗ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഖനി തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. നിരവധി പേരെ ഇതിനോടകം തന്നെ രക്ഷപ്പെടുത്തി.
നിലവിൽ സെമേരുവിലെ സ്ഥിതി ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു. ലാവയെക്കാൾ അപകടകരമായ വാതകങ്ങളും പാറയും ചാരവും കലർന്ന മിശ്രിതം പുറത്തുവരുന്നുണ്ട്. അതുകൊണ്ട് തന്നെ, സമീപ പ്രദേശങ്ങളിലെല്ലാം ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.
ഡസൻ കണക്കിന് വീടുകൾ നശിച്ചു. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.50 ഓടെയാണ് സെമേരുവിൽ സ്ഫോടനമുണ്ടായത്. 50,000 അടി ഉയരത്തിലേക്കാണ് സ്ഫോടന ഫലമായി ചാരം ഉയർന്ന് പൊങ്ങിയത്.
സ്ഫോടനത്തിന് പിന്നാലെ കിഴക്കൻ ജാവ പ്രവിശ്യയിലെ ഗ്രാമങ്ങളിൽ നിന്ന് ജീവനുമായി ഓടി രക്ഷപ്പെടുന്ന നാട്ടുകാരുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തീയും ലാവയും ശക്തമായി ജനവാസ മേഖലകളിലേക്ക് ഒഴുകിയെത്തിയത് ഭീതി പരത്തി.
ജാവ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവതമാണ് ഈസ്റ്റ് ജാവ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന 12,000 അടിയിലേറെ ഉയരമുള്ള സെമേരു. ഏകദേശം 130 ഓളം സജീവ അഗ്നിപർവതങ്ങളാണ് ഇന്തോനേഷ്യയിലുള്ളത്. കഴിഞ്ഞ ജനുവരിയിലും സെമേരുവിൽ പൊട്ടിത്തെറിയുണ്ടായെങ്കിലും ആളപായമുണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |