വാഷിംഗ്‌ടൺ: ഒമിക്രോൺ വകഭേദം അതിവേഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ ഏതുവിധേനയും കൊവിഡ് വാക്സിനെടുപ്പിക്കാനുള്ള തത്രപ്പാടിലാണ് ലോകരാജ്യങ്ങൾ. ഇതിന്റെ ഭാഗമായി വാക്സിനെടുക്കുന്നവർക്ക് വമ്പൻ ഓഫറുകളുമായാണ് സമ്പന്ന രാഷ്ട്രങ്ങൾ രംഗത്തെത്തിയിട്ടുള്ളത്. ഇതു കൂടാതെ പൊതു സ്ഥലങ്ങളിലും തിയറ്ററുകളിലും മാളുകളിലുമെല്ലാം പ്രവേശനം വാക്സിനെടുത്തവർക്കായി മാത്രമാക്കിയിരിക്കുകയാണ് ഭൂരിഭാഗം രാജ്യങ്ങളും.
എന്നാൽ ഇതിനെല്ലാം വിരുദ്ധമായി വാക്സിൻ വിരുദ്ധരെ സ്വാഗതം ചെയ്യുന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് യു.എസിലെ ഒരു റെസ്‌റ്റോറന്റ്. കാലിഫോർണിയയിലെ ഹണ്ടിങ്ടൻ ബീച്ചിലെ പാസ്ത ഇ വിനോ എന്ന റസ്‌റ്റോറന്റിൽ വാക്സിൻ സ്വീകരിക്കാത്തവർക്ക് മാത്രമാണ് പ്രവേശനം. വാക്സിൻ സ്വീകരിക്കാത്തവർ മാത്രം അകത്തേക്ക് പ്രവേശിച്ചാൽ മതിയെന്ന ബോർഡും റെസ്‌റ്റോറന്റിന് മുന്നിൽ വച്ചിട്ടുണ്ട്.
ഇതിനെത്തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ അടക്കം കനത്ത പ്രതിഷേധമാണ് റസ്‌റ്റോറന്റിനെതിരെ ഉയരുന്നത്. കഴിഞ്ഞ വർഷം മാസ്‌ക് ധരിക്കുന്നതിന് എതിരെ പ്രചാരണം നടത്തിയതിനും ഏറെ വിമർശനങ്ങൾ നേരിട്ട റെസ്‌റ്റോറന്റാണിത്. എന്നാൽ ഇത്രയധികം പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും ബോർഡ് മാറ്റാൻ ഇവർ തയ്യാറായിട്ടില്ല.
ഇത് കൂടാതെ ഫേസ്ബുക്ക് പേജിലടക്കം വാക്സിൻ വിരുദ്ധ നോട്ടീസ് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുമ്പോൾ വാക്സിൻ വിരുദ്ധത പ്രചരിപ്പിക്കുന്ന റസ്‌റ്റോറന്റിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെപ്പേർ രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |