തിരുവനന്തപുരം: പദ്മരാജനെപ്പോലൊരാളുടെ സ്‌മരണ നിലനിറുത്താൻ ഒരു സ്‌മാരകത്തിന്റെയും ആവശ്യമില്ലെന്ന് കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു.പദ്മരാജൻ സിനിമാ സാഹിത്യ അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച സംവിധായകനുള്ള പുരസ്‌കാരം ജിയോ ബേബിയും (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ) മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സംവിധായകൻ ജയരാജും ഏറ്റുവാങ്ങി. സാഹിത്യപുരസ്‌കാരങ്ങളിൽ മികച്ച നോവലിനുള്ള അവാർഡ് ഡോ. മനോജ് കുറൂരും ( മുറിനാവ് ) കഥാകൃത്തിനുള്ള അവാർഡ് കെ.രേഖയും ( അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും) ഏറ്റുവാങ്ങി. അവാർഡ് ജേതാക്കളെ രാധാലക്ഷ്മി പദ്മരാജൻ പൊന്നാടയണിയിച്ചു.അന്തരിച്ച നടൻ നെടുമുടി വേണുവിനെ ഗായകൻ കാവാലം ശ്രീകുമാർ ചടങ്ങിൽ അനുസ്‌മരിച്ചു.