അഗളി: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അട്ടപ്പാടി സന്ദർശനത്തിൽ കടുത്ത വിയോജിപ്പുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസ്. തന്നെ ബോധപൂർവ്വം മാറ്റിനിർത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
ഇല്ലാത്ത മീറ്റിംഗിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ. പ്രതിപക്ഷ നേതാവിന് മുൻപ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാകാം ആരോഗ്യമന്ത്രിയുടേത്. തന്റെ ഭാഗം കേൾക്കാതെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിർത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതിൽ സന്തോഷമേയുള്ളൂ. ഇത്രയും കാലം ഇത്തരം അവഗണനയും മാറ്റിനിർത്തലും നേരിട്ടാണ് താൻ വന്നത്. കോട്ടത്തറയിൽ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ട്. അത്തരം കാര്യങ്ങൾ താൻ തന്നെ പറയേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി..
ഡോ. പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചശേഷമാണ് മന്ത്രി ചുരം കയറിയത്. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയതിന് പിന്നാലെയാണ് കോട്ടത്തറ ട്രൈബൽ ആശുപത്രി സന്ദർശിച്ചത്.അട്ടപ്പാടിയിലെ ആദിവാസി ഗർഭിണികളിൽ 191 പേർ ഹൈ റിസ്‌ക് വിഭാഗത്തലാണെന്ന ആരോഗ്യവകുപ്പ് റിപ്പോർട്ടിന് പിന്നാലെയാണ് മന്ത്രി അട്ടപ്പാടിയിലെത്തിയത്.
2007 ൽ ബെസ്റ്റ് ഡോക്ടർക്കുള്ള അവാർഡും 2017ലും, 18 ലും സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും പ്രത്യേക പുരസ്‌കാരങ്ങൾക്കും അർഹമായ കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയുടെ ചുമതലക്കാരൻ കൂടിയായ ഡോ.പ്രഭുദാസിനെ മന്ത്രിയുടെ യോഗത്തിൽ പങ്കെടുപ്പിക്കാത്തതിൽ ആദിവാസി സംഘടനകളും പ്രതിഷേധത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |