വാഷിംഗ്ടൺ: കൊവിഡ് വകഭേദമായ ഡെൽറ്റയെ അപേക്ഷിച്ച് ഒമിക്രോണിന് രോഗ തീവ്രത കുറവാണെന്ന് അമേരിക്കൻ പകർച്ചവ്യാധി വിദഗ്ദ്ധൻ ആന്തണി ഫൗസി. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ കേസുകൾ കുത്തനെ ഉയരുകയാണ്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ആശങ്കപ്പെട്ടതുപോലെ വർദ്ധിച്ചിട്ടില്ല. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ഒമിക്രോണിന് രോഗതീവ്രത കുറവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ഒമിക്രോണിനെക്കുറിച്ച് തുടക്കത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഒരു നിഗമനത്തിൽ എത്തിച്ചേരുന്നത് ഉചിതമല്ലെന്നും ഫൗസി വ്യക്തമാക്കി. 'ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോൺ രോഗതീവ്രത വളരെ കുറഞ്ഞ വകഭേദമാണെന്നോ, ഗുരുതരമായ രോഗം ഉണ്ടാക്കില്ലെന്നോ ഇപ്പോൾ ഉറപ്പിച്ച് പറയാൻ സാധിക്കില്ല. ആദ്യഘട്ടത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം നിഗമനങ്ങളിൽ എത്തിച്ചേരാതിരിക്കണം- അദ്ദേഹം പറഞ്ഞു.
കൊവിഡിന്റെ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപന ശേഷി വളരെ കൂടുതലാണ്. മുൻപ് കൊവിഡ് വന്നവരെ ഒമിക്രോൺ വകഭേദം വേഗത്തിൽ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന് സിംഗപ്പൂർ ആരോഗ്യ വകുപ്പ് അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആദ്യ ഘട്ടത്തിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |