ഹൈദരാബാദ്: തയ്യൽക്കാരനായ ഭർത്താവ് തനിക്കിഷ്ടപ്പെട്ട രീതിയിൽ ബ്ളൗസ് തയ്ച്ചുനൽകാത്തതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. മുപ്പത്തിയഞ്ചുകാരിയായ വിജയലക്ഷിയാണ് ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലെ ആംബർപേട്ട് ഏരിയയിൽ ഗോൽനഗ തിരുമല നഗറിലാണ് സംഭവം. ബ്ളൗസിന്റെ പേരിൽ ഭർത്താവുമായി വഴക്കിട്ട ഇവരെ പിന്നീട് കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
വിജയലക്ഷമിയും ഭർത്താവായ ശ്രീനിവാസും സ്കൂൾ വിദ്യാർത്ഥികളായ രണ്ട് മക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത് ശ്രീനിവാസ് സാരികളും, ബ്ളൗസ് തുണികളും വീടുകളിൽ കയറിയിറങ്ങി വിറ്റുകിട്ടുന്ന വരുമാനത്തിലാണ്. ഇയാൾ വീട്ടിലിരുന്നു തന്നെ തുണികൾ തയ്ച്ചു നൽകാറുമുണ്ടായിരുന്നു.
ശ്രീനിവാസ് തയ്ച്ചുനൽകിയ ബ്ളൗസ് ഇഷ്ടമാകാത്ത വിജയലക്ഷി അത് തനിക്കിഷ്ടമുള്ള രീതിയിൽ വീണ്ടും തയ്ച്ചു നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് നിരസിച്ച ശ്രീനിവാസ്, ബ്ളൗസിലെ തയ്യലുകൾ അഴിച്ച് തിരികെ നൽകിയ ശേഷം സ്വന്തം ഇഷ്ടപ്രകാരം തയ്ക്കാൻ വിജയലക്ഷിയോടു ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതയായ വിജയലക്ഷി കിടപ്പുമുറിയിൽ കടന്ന് വാതിലടക്കുകയായിരുന്നു. പിന്നീട് സ്കൂൾ കഴിഞ്ഞെത്തിയ മക്കൾ തുടർച്ചയായി തട്ടിയിട്ടും വിജയലക്ഷി വാതിൽ തുറക്കാതിരുന്നപ്പോൾ ശ്രീനിവാസിനെ വിവരമറിയിച്ചു. വീട്ടിലെത്തിയ ശ്രീനിവാസ് വാതിൽ തുറന്നപ്പോൾ വിജയലക്ഷിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിജയലക്ഷിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്താൻ സാധിക്കാത്തതിനാൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |