യാങ്കൂൺ: നൊബേൽ സമ്മാന ജേതാവും മ്യാൻമാറിലെ ഏറ്റവും ജനപ്രീതിയുളള നേതാവുമായ ഓങ് സാൻ സുചിയ്‌ക്ക് നാല് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു, ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചു എന്നീ രണ്ട് കുറ്റങ്ങൾക്കുമാണ് രണ്ട് വർഷം വീതം തടവ് വിധിച്ചത്. ഇതോടെ ഒരു ഡസനോളം കേസുകളാണ് 76കാരിയായ സുചിയ്‌ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്.
സുചിയുടെ രാഷ്‌ട്രീയ കക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി(എൻഎൽഡി) 83 ശതമാനം വോട്ട് നേടി കഴിഞ്ഞ നവംബറിൽ പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പട്ടാളം ഇവരെ തടവിലാക്കി. ഫെബ്രുവരിയിൽ പട്ടാള അട്ടിമറിയിലൂടെ അധികാരത്തിൽ നിന്ന് സുചിയെ പുറത്താക്കി. മുൻ പ്രസിഡന്റ് വിൻ മിന്റിനെയും ഇതേ കുറ്റത്തിന് നെയ്‌പീതോയിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചെങ്കിലും ഇദ്ദേഹത്തെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല.
സുചിയുടെ അഭിഭാഷകർ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പട്ടാളം പിന്തുണയ്‌ക്കുന്ന യൂണിയൻ സോളിഡാരിറ്റി, ഡവലപ്‌മെന്റ് പാർട്ടി എന്നിവയ്‌ക്ക് ആകെ 476 സീറ്റുകളിൽ 33 ഇടത്ത് മാത്രമേ ജയിക്കാനായുളളു. തുടർന്നാണ് പട്ടാളം ഭരണം പിടിച്ചെടുത്തത്. ഇതിനെതിരെ നടന്ന കലാപത്തിൽ 1300 പേരാണ് മരിച്ചത്.
രാജ്യത്തെ ഒരു മുൻ മുഖ്യമന്ത്രിയെ കോടതി ഈയിടെ 75 കൊല്ലത്തെ തടവിന് ശിക്ഷിച്ചിരുന്നു. സുചിയുടെ അടുത്ത ഒരു അനുയായിക്ക് 20 വർഷം തടവും ലഭിച്ചിരുന്നു. ആംനെസ്‌റ്റി ഇന്റർനാഷണൽ സുചിയുടെ ശിക്ഷാവിധിയെ അപലപിച്ചിട്ടുണ്ട്. മ്യാൻമാറിൽ പട്ടാളഭരണത്തിനെതിരായി പ്രതിപക്ഷത്തെ ഇല്ലാതാക്കാനുളള ശ്രമങ്ങളുടെ അവസാന ഉദാഹരണമാണ് ഈ ശിക്ഷാവിധിയെന്ന് ആംനെസ്‌റ്റി പ്രതികരിച്ചു. രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കാനുളള അന്താരാഷ്‌ട്ര സമ്മർദ്ദങ്ങളെ പട്ടാള ഭരണകൂടം വിലവയ്‌ക്കുന്നില്ല എന്നതിന്റെ ഉദാഹരണങ്ങളാണ് ഇപ്പോഴും തുടരുന്ന സംഭവങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |