കൊച്ചി: പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ട് വയസുകാരി പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ പൊലീസിനും സർക്കാരിനും എതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അതേസമയം ആരോപണവിധേയയായ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കോടതിയിൽ മാപ്പപേക്ഷ സമർപ്പിച്ചു. കാക്കി, കാക്കിയെ സഹായിക്കുകയാണ് കേസിലെന്ന് കോടതി വിമർശിച്ചു. യൂണിഫോമിട്ടാൽ എന്തും ചെയ്യാമെന്നാണോ കരുതുന്നത്? കുട്ടിയെ പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥയ്‌ക്ക് എന്ത് അവകാശമാണുളളതെന്നും സംഭവം കുട്ടിയിൽ മാനസികാഘാതം ഉണ്ടാക്കിയെന്നത് യാഥാർത്ഥ്യമാണെന്നും കോടതി നിരീക്ഷിച്ചു.
ബാലനീതി നിയമപ്രകാരം പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുക്കാത്ത് എന്താണെന്നും സർക്കാർ കേസ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് എന്താണെന്നും കോടതി ചോദിച്ചു. സർക്കാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പൂർണമല്ലെന്ന വിമർശനവുമുണ്ട്. തനിക്ക് മൂന്ന് മക്കളുണ്ടെന്നും പെൺകുട്ടിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത കോടതിയെ അറിയിച്ചു. അതേസമയം പെൺകുട്ടി എത്ര നിഷ്കളങ്കയാണെന്നും പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ ആന്റി എന്നാണ് വിളിച്ചതെന്നും കോടതി പറഞ്ഞു. നമ്മുടെ മക്കൾക്ക് ഇങ്ങനെയൊരവസ്ഥ വന്നാൽ സഹിക്കുമോയെന്നും കോടതി ചോദിച്ചു. കുട്ടിക്ക് നഷ്‌ടപരിഹാരം നഷകുന്നത് ലോചിക്കണമെന്നും കോടതി അറിയിച്ചു.
കുട്ടിയെ പരിശോധിച്ച ക്ളിനിക്കൽ സൈക്കോളജിസ്‌റ്റിനോട് വീഡിയോ കോൺഫറൻസിംഗിൽ അടുത്തതവണ ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. കുട്ടിയുടെ മാനസികാവസ്ഥ സംബന്ധിച്ച കാര്യങ്ങൾ സർക്കാർ നൽകിയ റിപ്പോർട്ടിൽ ഇല്ലെന്നും ജനങ്ങൾ കൂടിയതുകൊണ്ടാണ് കുട്ടി കരഞ്ഞതെന്ന വാദം തെറ്റാണെന്നും പൊലീസ് ഉദ്യോഗസ്ഥയുടെ മോശം പെരുമാറ്റം കൊണ്ടുകൂടിയാണ് കുട്ടി കരഞ്ഞതെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് പൂർണമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അതേസമയം ഉദ്യോഗസ്ഥയെ ബിഹേവിയറൽ ട്രെയിനിംഗിന് അയച്ചതായി സർക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |