ബാംബോലിം: ഇന്നലെ നടന്ന ഐ എസ് എൽ മത്സരത്തിൽ ഒഡീഷ എഫ് സിയെ 2-1ന് പരാജയപ്പെടുത്തി കേരളാ ബ്‌ളാസ്റ്റേഴ്സ് ടൂർണമെന്റിൽ തങ്ങളെ എഴുതി തള്ളിയവർക്ക് ശക്തമായ മറുപടി നൽകിയിരുന്നു. പൊയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഒരു ടീമിനെയാണ് ഈ സീസണിൽ ഒരു മത്സരം പോലും ജയിക്കാത്ത ബ്‌ളാസ്റ്റേഴ്സ് തോൽപിച്ചതെന്നത് ഈ വിജയത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
എന്നാൽ ബ്‌ളാസ്റ്റേഴ്സിന്റെ വിജയം പോലെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യമായിരുന്നു മദ്ധ്യനിര താരം പ്രശാന്ത് മോഹന്റെ ഗോളും അതിന് ശേഷം മലയാളി താരം നടത്തിയ ആഘോഷവും. ഗോളടിച്ച ശേഷം നെറ്റിന് സമിപം പോയി മൊബൈൽ ഫോണിൽ ടൈപ്പ് ചെയ്യുന്ന ആംഗ്യം കാണിച്ച ശേഷം അത് തൊഴിച്ച് കളയുകയായിരുന്നു പ്രശാന്ത് ചെയ്തത്. കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി ട്രോളുകളും ഓൺലൈൻ വിമർശനങ്ങളും നേരിടുന്ന പ്രശാന്ത്, തന്റെ വിമർശകർക്കുള്ള മറുപടിയാണ് തന്റെ ആഘോഷത്തിലൂടെ നൽകിയതെന്നാണ് പൊതുവിലുള്ള സംസാരം.
കഴിഞ്ഞ അഞ്ച് വർഷമായി ബ്‌ളാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്ന പ്രശാന്തിന്രെ 50ാമത്തെ ഐ എസ് എൽ മത്സരമായിരുന്നു ഇന്നലത്തേത്. എന്നാൽ ഈ അമ്പത് കളികളിൽ നിന്ന് വെറും ഒരു ഗോളും രണ്ട് അസിസ്റ്റും മാത്രമാണ് പ്രശാന്തിന്റെ സംഭാവന. ഇതിനെച്ചൊല്ലി ബ്‌ളാസ്റ്റേഴ്സ് ആരാധകരുടെ ട്രോളുകൾക്കും ആക്ഷേപങ്ങൾക്കും സ്ഥിരം ഇരയാകുക പ്രശാന്ത് ആയിരുന്നു. ബ്‌ളാസ്റ്റേഴ്സ് ഏത് മത്സരം തോറ്റാലും അതിന്രെ മുഴുവൻ കുറ്റവും പ്രശാന്തിന്റെ തലയിൽ ഇടുകയെന്നത് ചില ഫാൻസുകാരുടെ സ്ഥിരം കലാപരിപാടിയുമായിരുന്നു.
എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രശാന്തിനെതിരായ വിമർശനങ്ങളും ട്രോളുകളും എല്ലാ പരിധികളും ലംഘിക്കുന്നതായിരുന്നു. ബ്‌ളാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക പേജിൽ പ്രശാന്തിന്റെ പിറന്നാളിന് ആശംസകൾ നേർന്ന് കൊണ്ട് ഇട്ട പോസ്റ്റിനു താഴെയും ഒരു കൂട്ടം ആരാധകർ കൂട്ടമായെത്തി താരത്തിന്റെ മാതാപിതാക്കളെ വരെ അധിക്ഷേപിച്ചു കൊണ്ട് കമന്റുകൾ ഇട്ടിരുന്നു. ഇതിനെല്ലാമുള്ള മറുപടിയായിരിക്കാം ഒരുപക്ഷേ പ്രശാന്ത് തന്റെ ആദ്യ ഐ എസ് എൽ ഗോൾ നേടിയതിന് ശേഷം നടത്തിയ ആഘോഷത്തിൽ പറയാൻ ശ്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |