കോഴിക്കോട്: സംസ്ഥാനത്തെ റേഷൻ കടകളിലൂടെ വിതരണത്തിന് എത്തിക്കുന്ന ആട്ട പഴകിയതാണെന്ന പരാതിയുമായി റേഷൻ വ്യാപാരികൾ.
സപ്ലൈകോ ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലേക്ക് ആട്ട സമയത്ത് അയക്കാത്തതിനാൽ പലപ്പോഴും പഴകിയ സ്റ്റോക്കാണ് കടകളിൽ എത്തുന്നതെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലേക്ക് എത്തിക്കുമ്പോഴേക്കും പാക്കറ്റുകൾ പലതും പൊട്ടിയ നിലയിലായിരിക്കും.
കയറ്റിറക്ക് തൊഴിലാളികൾ ഹുക്കുപയോഗിച്ച് കൈകാര്യം ചെയ്യുന്നതുമൂലമാണ് പാക്കറ്റുകൾ കേടുവരുന്നതെന്ന ആക്ഷേപവും വ്യാപാരികൾക്കുണ്ട്. ഇത് ഒഴിവാക്കാൻ ആട്ട മില്ലുകളിൽ നിന്ന് നേരിട്ട് റേഷൻ കടകളിലെത്തിക്കുന്ന സംവിധാനമുണ്ടാകണം. ഉപയോഗ കാലാവധി രേഖപ്പെടുത്താത്ത ആട്ട സ്വീകരിക്കാൻ കാർഡുടമകൾ മടിക്കുന്നതിനാൽ കടകളിൽ കെട്ടിക്കിടക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. നേരത്തെ അരിയുടെ അളവിൽ തന്നെ ലഭിച്ചിരുന്ന ഗോതമ്പിന് പകരമായാണ് ആട്ട വിതരണം തുടങ്ങിയത്. അളവിലും വിലയിലും ക്രമീകരണം വരുത്തി ഒരേ തരം ആട്ട മുഴുവൻ കാർഡുടമകൾക്കും വിതരണം ചെയ്യണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ആട്ട ക്വിന്റലിന് കിലോമീറ്ററിന് 28.30 രൂപ കടത്തുകൂലിയും 50 രൂപ നിരക്കിൽ കയറ്റിറക്ക് കൂലിയും നൽകിയാണ് സപ്ലൈകോ വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |